ഇവി സെഗ്‌മെന്റിൽ 15,000 കോടി നിക്ഷേപിക്കാൻ ടാറ്റ മോട്ടോഴ്‌സ്
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇലക്ട്രിക് വാഹന (ഇവി) വിഭാഗത്തിൽ 15,000 കോടി രൂപ നിക്ഷേപിക്കാൻ ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ് പദ്ധതിയിടുന്നു. സെഗ്‌മെന്റിൽ 10 പുതിയ ഓഫറുകൾ കൂടി നിർമ്മിച്ചെടുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രൈവറ്റ് ഇക്വിറ്റി മേജർ ടിപിജിയിൽ നിന്ന് ഇവി ഡിവിഷനിൽ 1 ബില്യൺ ഡോളർ ( ഏകദേശം 7,637 കോടി രൂപ) കമ്പനി സമാഹരിച്ചിട്ടുണ്ട്. 9.1 ബില്യൺ ഡോളറാണ് ബിസിനസിന്റെ മൂല്യം.
ആമസോൺ, ഫ്യൂച്ചർ റീട്ടെയിൽ ചർച്ചകൾ പരാജയപ്പെട്ടെന്ന് സുപ്രീം കോടതിയെ അറിയിച്ച് അഭിഭാഷകർ
ഫ്യൂച്ചറിന്റെ റീട്ടെയിൽ ആസ്തികൾ റിലയൻസ് ഇൻഡസ്ട്രീസിന് വിൽക്കാൻ കഴിയുമോ എന്നതിനെ ചൊല്ലി ദീർഘകാലമായി തുടരുന്ന തർക്കം പരിഹരിക്കാൻ ലക്ഷ്യമിട്ട് ആമസോണും ഫ്യൂച്ചർ റീട്ടെയ്ലും തമ്മിൽ നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതായി കമ്പനികളുടെ അഭിഭാഷകർ സുപ്രീം കോടതിയെ അറിയിച്ചു. ന്യൂഡൽഹി ഹൈക്കോടതി നിർത്തിവച്ച സിംഗപ്പൂരിലെ ആർബിട്രേഷൻ നടപടികൾ പുനരാരംഭിക്കാൻ ആമസോണും ഫ്യൂച്ചറും ആഗ്രഹിക്കുന്നുണ്ട്. ബുധനാഴ്ച സുപ്രീംകോടതി ആമസോണിന്റെ വാദം കേൾക്കും.
74,850 കോടിയുടെ നിക്ഷേപ നിർദ്ദേശങ്ങൾ ആകർഷിച്ച് ഓട്ടോ പിഎൽഐ സ്കീം
ഓട്ടോമൊബൈൽ, ഓട്ടോ ഘടകങ്ങളുടെ നിർമ്മാണത്തിനുള്ള പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്കീമിന് കീഴിൽ ഏകദേശം 75 ഓട്ടോ ഘടക നിർമ്മാതാക്കൾക്ക് കേന്ദ്രത്തിൽ നിന്ന് അനുമതി ലഭിച്ചു. മാരുതി സുസുക്കി, ഹീറോ മോട്ടോകോർപ്പ്, ടൊയോട്ട, മദർസൺ സുമി, ബോഷ്, ടാറ്റ ഓട്ടോകോംപ് എന്നീ കമ്പനികൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു. അടുത്ത അഞ്ച് വർഷത്തേക്ക് 74,850 കോടി രൂപയുടെ നിക്ഷേപ നിർദ്ദേശങ്ങളാണ് പിഎൽഐ പദ്ധതി ആകർഷിച്ചത്. ഇത് പ്രതീക്ഷിച്ച 42,500 കോടി രൂപയേക്കാൾ 76.11% കൂടുതലാണ്.
ബദാം മിൽക്ക് പുറത്തിറക്കി ഹെറിറ്റേജ് ഫുഡ്‌സ് പ്രീമിയം
യഥാർത്ഥ ബദാമിന്റെ കഷ്ണങ്ങളോടു കൂടിയ പുതിയ പ്രീമിയം ബദാം മിൽക്ക് പുറത്തിറക്കി ഹെറിറ്റേജ് ഫുഡ്‌സ് ലിമിറ്റഡ്. കമ്പനിയുടെ വർദ്ധിച്ചുവരുന്ന മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ (വിഎപി) പോർട്ട്‌ഫോളിയോയിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് ‘ബാദം ചാർജർ’. കൃത്രിമ ചേരുവകളോ നിറങ്ങളോ രുചികളോ ഇല്ലാതെയാണ് ഇത് തയ്യാറാക്കുന്നത്. എല്ലാ പൊതു വ്യാപാര സ്റ്റോറുകളിലും പാനീയം ലഭ്യമാക്കും. ഓൺലൈൻ ഗ്രോസറി പ്ലാറ്റ്‌ഫോമുകളിലും ഇത് ലഭിക്കും.
സാധാരണക്കാർക്ക് താങ്ങാനാവുന്ന എസികളുടെ പുതിയ ശ്രേണി അവതരിപ്പിച്ച് ബ്ലൂ സ്റ്റാർ
സാധാരണക്കാർക്ക് താങ്ങാനാവുന്ന ഇതുവരെയുള്ള മികച്ച ഇൻ ക്ലാസ് ഡിഫറൻഷ്യേറ്റഡ് സ്പ്ലിറ്റ് എയർ കണ്ടീഷണറുകളുടെ പുതിയ ശ്രേണി പുറത്തിറക്കി ബ്ലൂ സ്റ്റാർ ലിമിറ്റഡ്. ഇൻവെർട്ടർ, ഫിക്സഡ് സ്പീഡ്, വിൻഡോ എസി എന്നിങ്ങനെയുള്ള വിഭാഗത്തിൽ ഉടനീളം 50 ഓളം മോഡലുകൾ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 3-സ്റ്റാർ, 4-സ്റ്റാർ, 5-സ്റ്റാർ ഇൻവെർട്ടർ സ്പ്ലിറ്റുകളും ഉൾപ്പെടുന്നു. 30,990 രൂപ മുതലാണ് വില ആരംഭിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ എംഎച്ച്സിവി ഒഇഎംൽ നിന്ന് ഓർഡർ ഉറപ്പാക്കി രാമകൃഷ്ണ ഫോർജിംഗ്സ്
മീഡിയം & ഹെവി കൊമേഴ്‌സ്യൽ വെഹിക്കിൾ (എംഎച്ച്സിവി) വിഭാഗത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഒറിജിനൽ എക്യുപ്മെന്റ് മാനുഫാക്ചറിൽ (ഒഇഎം) നിന്നും പ്രതിവർഷം 75 കോടി രൂപയുടെ ഓർഡർ നേടി രാമകൃഷ്ണ ഫോർജിംഗ്സ് ലിമിറ്റഡ് (ആർഎഫ്എൽ). ഗാർഹിക ഉപഭോക്താക്കൾക്കിടയിൽ ശക്തമായ സാന്നിധ്യം കമ്പനിക്കുണ്ട്. സമീപകാല ഓർഡറുകളുടെ വിജയങ്ങളുടെ പിൻബലത്തിലാണ് സ്ഥിരതയോടെ കമ്പനി തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നത്.
ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും ഒന്നിലധികം ഓർഡറുകൾ നേടി എൽ&ടിയുടെ അനുബന്ധ സ്ഥാപനം
ഇന്ത്യയിലും വിദേശത്തും നിന്നുമായി ഒന്നിലധികം ഓർഡറുകൾ നേടി ലാർസൻ ആൻഡ് ടൂബ്രോയുടെ (എൽ ആൻഡ് ടി) പവർ ട്രാൻസ്മിഷൻ & ഡിസ്ട്രിബ്യൂഷൻ ബിസിനസ്. 1,000 മുതൽ 2,500 കോടി രൂപ പരിധിയിലാണ് ഓർഡറുകൾ. രാജസ്ഥാനിൽ 245 മെഗാവാട്ടിന്റെ സോളാർ പവർ പ്രോജക്ട് നിർമ്മിക്കാനുള്ള ഓർഡർ പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്. ഗുജറാത്തിലെ കച്ചിൽ സോളാർ ഫോട്ടോവോൾട്ടെയ്ക് കം സ്റ്റോറേജ് പ്രോജക്ട് നടപ്പാക്കാനുള്ള ഓർഡറും എൽ ആൻഡ് ടി നേടിയിട്ടുണ്ട്. കൂടാതെ മിഡിൽ ഈസ്റ്റ് മേഖലയിൽ 132 കെവി സബ്‌സ്റ്റേഷനുകളിൽ ഷണ്ട് റിയാക്ടറുകളുടെ വിതരണത്തിനും നിർമ്മാണത്തിനുമുള്ള ഓർഡറുകളും ബിസിനസ്സ് നേടിയിട്ടുണ്ട്.
തൻഫാക് ഇൻഡസ്ട്രീസിന്റെ 24.96 ശതമാനം ഓഹരികൾ സ്വന്തമാക്കി അനുപം രസായൻ
ബിർള ഗ്രൂപ്പ് ഹോൾഡിംഗ്‌സിൽ നിന്ന് താൻഫാക് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ടിഐഎൽ) 24.96% ഓഹരികൾ സ്വന്തമാക്കി അനുപം രസായൻ ഇന്ത്യ ലിമിറ്റഡ് (എആർഐഎൽ). ടിഐഎല്ലിന്റെ സംയുക്ത മാനേജ്മെന്റ് നിയന്ത്രണം സ്പെഷ്യാലിറ്റി കെമിക്കൽസ് മേക്കർ ഏറ്റെടുത്തു. ഇതോടെ 2022 മാർച്ച് 11 മുതൽ പ്രാബല്യത്തിൽ വരുന്ന തമിഴ്‌നാട് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിനൊപ്പം ടിഐഎല്ലിന്റെ പ്രൊമോട്ടറായി എആർഐഎൽ മാറിയിരിക്കുകയാണ്.
ഐഎൽ ആൻഡ് എഫ്എസ് തമിഴ്നാട് പവർ കമ്പനിയുടെ വായ്പ തട്ടിപ്പായി പ്രഖ്യാപിച്ച് പിഎൻബി
ഐഎൽ ആൻഡ് എഫ്എസ് തമിഴ്നാട് പവർ കമ്പനി ലിമിറ്റഡിന്റെ (ടിഎൻപിസിഎൽ) പ്രവർത്തനരഹിതമായ അക്കൗണ്ടിൽ (എൻപിഎ) 2,060 കോടി രൂപയുടെ തട്ടിപ്പ് റിപ്പോർട്ട് ചെയ്ത് പഞ്ചാബ് നാഷണൽ ബാങ്ക്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രുഡൻഷ്യൽ മാനദണ്ഡങ്ങൾ അനുസരിച്ച് ബാങ്ക് 824 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക് 148 കോടി രൂപ കുടിശ്ശികയുള്ള ഇതേ അക്കൗണ്ട് തട്ടിപ്പായി പ്രഖ്യാപിച്ചിരുന്നു. വാർഷിക റിപ്പോർട്ട് അനുസരിച്ച് ടിഎൻപിസിഎല്ലിന് ഐഎൽ ആൻഡ് എഫ്എസ് 2021 മാർച്ച് 31 അവസാനത്തോടെ 7,181 കോടി രൂപ അടയ്‌ക്കേണ്ടതുണ്ട്.

