ടെക് മഹീന്ദ്ര ക്യു 2 ഫലം, അറ്റാദായം 26 ശതമാനം വർദ്ധിച്ച് 1339 കോടി രൂപയായി
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ടെക് മഹീന്ദ്രയുടെ ഏകീകൃത അറ്റാദായം 25.8 ശതമാനം വർദ്ധിച്ച് 1338.7 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 1.07 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 16.1 ശതമാനം വർദ്ധിച്ച് 10881.3 കോടി രൂപയായി. EBITDA കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 17.2 ശതമാനവും കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് 6.3 ശതമാനവും ഉയർന്ന് 1,995 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 15 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
ഇന്ത്യയിലുടനീളം 1,000 ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ച് ടാറ്റ പവർ
രാജ്യത്തുടനീളം 1,000 ലധികം വരുന്ന ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിംഗ് സ്റ്റേഷനുകളുടെ ശൃംഖല സ്ഥാപിച്ചതായി പ്രഖ്യാപിച്ച് ടാറ്റ പവർ. ഓഫീസുകൾ, മാളുകൾ, ഹോട്ടലുകൾ, റീട്ടെയിൽ ഔട്ട്ലെറ്റുകൾ, പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് ഇവി സ്റ്റേഷനുകൾ സ്ഥാപിച്ചത്. ടാറ്റാ പവറിന്റെ ഉപഭോക്താക്കൾക്ക് നൂതനവും തടസ്സമില്ലാത്തതുമായ ഇലക്ട്രോണിക് വെഹിക്കിൾ ചാർജിംഗ് അനുഭവം സമ്മാനിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.
ഇൻഡസ് ടവേഴ്സ് ക്യു 2 ഫലം, അറ്റാദായം 38 ശതമാനം വർദ്ധിച്ച് 1559 കോടി രൂപയായി
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഇൻഡസ് ടവേഴ്സിന്റെ ഏകീകൃത അറ്റാദായം 38 ശതമാനം വർദ്ധിച്ച് 1559 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 8 ശതമാനം വർദ്ധിച്ച് 6877 കോടി രൂപയായി. EBITDA കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 17 ശതമാനം ഉയർന്ന് 3641 കോടി രൂപയായി. ഇന്ത്യയിലെ ഏറ്റവും വലിയ ടവർ ഇൻഫ്രാസ്ട്രക്ചർ ദാതാക്കളിൽ ഒന്നാണ് ഇൻഡസ് ടവേഴ്സ്.
നിറമുള്ള സ്റ്റീലുകൾ നിർമിക്കാൻ ജെഎസ്ഡബ്യു സ്റ്റീൽസ്
കശ്മീരിലെ പുൽവാമയിൽ നിറം പൂശിയ സ്റ്റീലുകൾ ഉത്പാദിപ്പിക്കുവാനുള്ള കേന്ദ്രം നിർമിക്കാൻ ഒരുങ്ങി ജെഎസ്ഡബ്യു സ്റ്റീൽസ്. 150 കോടിയാണ് പദ്ധതിയുടെ നിക്ഷേപ തുക. പ്രതിവർഷം 120,000 മെട്രിക് ടൺ ഉത്പാദന ശേഷിയായിരിക്കും കേന്ദ്രത്തിന് ഉണ്ടാവുക. ജമ്മു കശ്മീരിലെ പ്രാദേശിക വിപണിയിലേക്കുള്ള സ്റ്റീൽ സാൻഡ്വിച്ച് പാനലുകളും സ്റ്റീൽ വാതിലുകളും നിർമിക്കും. 27 എംടിപിഎ ഉത്പാദന ശേഷിയുള്ള ഇന്ത്യയിലെ മുൻനിര സ്റ്റീൽ കമ്പനിയാണ് ജെഎസ്ഡബ്യു സ്റ്റീൽസ്. 2025 ഓടെ പ്രതിവർഷം 40 മെട്രിക് ടൺ സ്റ്റീൽ ഉത്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
എസ്ആർഎഫ് ക്യു 2 ഫലം, അറ്റാദായം 21 ശതമാനം വർദ്ധിച്ച് 382 കോടി രൂപയായി
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ എസ്ആർഎഫ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 21 ശതമാനം വർദ്ധിച്ച് 382.45 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 35 ശതമാനം വർദ്ധിച്ച് 2850.1 കോടി രൂപയായി. പലിശയ്ക്കും നികുതിക്കും മുമ്പുള്ള വരുമാനം (EBIT) 19% വർധിച്ച് 570 കോടി രൂപയായി. അതേസമയം 27.5 കോടി രൂപ ചിലവിൽ ദഹേജിലെ പദ്ധതി വിപുലീകരിക്കാനുള്ള തീരുമാനത്തെ എസ്ആർഎഫിന്റെ ബോർഡ് അംഗീകരിച്ചിട്ടുണ്ട്.
ഇറാഖിലെ സാന്നിധ്യം ശക്തിപ്പെടുത്താൻ ബഹ്വാൻ ഇന്റർനാഷണൽ ഗ്രൂപ്പുമായി സഹകരിക്കാൻ ടിവിഎസ് മോട്ടോർ
മിഡിൽ ഈസ്റ്റിലെ ഇറാഖിലെയും മറ്റ് വടക്കൻ ആഫ്രിക്കൻ പ്രദേശങ്ങളിലെയും സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനായി ബഹ്വാൻ ഇന്റർനാഷണൽ ഗ്രൂപ്പുമായി (ബിഐജി) ത്രികക്ഷി കരാറിൽ ഒപ്പിട്ട് ടിവിഎസ് മോട്ടോർ. കരാർ പ്രകാരം ഇറാഖിലെ ടിവിഎസിന്റെ പുതിയ അരാട്ട ഇന്റർനാഷണൽ എഫ് ഇസെഡ് സി ആയിരിക്കും. ബഹ്വാൻ ഇന്റർനാഷണലിന്റെ അനുബന്ധ സ്ഥാപനമാണിത്. അതേസമയം ടിവിഎസ് മോട്ടോർ കമ്പനിക്ക് വേണ്ടി 30-ലധികം ഡീലർഷിപ്പുകൾ ആരംഭിക്കാൻ ബിഐജിയും പങ്കാളികളും പദ്ധതിയിടുന്നുണ്ട്.
സിഎസ്ബി ബാങ്ക് ക്യു 2 ഫലം, അറ്റാദായം 72 ശതമാനം വർദ്ധിച്ച് 119 കോടി രൂപയായി
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ സിഎസ്ബി ബാങ്കിന്റെ ഏകീകൃത അറ്റാദായം 72 ശതമാനം വർദ്ധിച്ച് 118.57 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 94.4 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്ത പലിശ വരുമാനം 21 ശതമാനം വർദ്ധിച്ച് 278 കോടി രൂപയായി. ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്തി (ഗ്രോസ് എൻപിഎ) അനുപാതം മുൻ പാദത്തിലെ 4.88 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ രണ്ടാം പാദത്തിൽ 4.11 ശതമാനം ആയി ഉയർന്നു. അതേസമയം നിക്ഷേപങ്ങൾ 9.09 ശതമാനം വർദ്ധിച്ച് 19,055.49 കോടി രൂപയായി.
സർവീസ് നൗവുമായുള്ള ബന്ധം വിപുലീകരിക്കാൻ മൈൻഡ്ട്രീ
യുഎസ് ആസ്ഥാനമായുള്ള മുൻനിര ഡിജിറ്റൽ വർക്ക്ഫ്ലോ കമ്പനിയായ സർവീസ് നൗവുമായുള്ള ബന്ധം വിപുലീകരിക്കാൻ മൈൻഡ്ട്രീ. സർവീസ് നൗ കണക്റ്റഡ് ഓപ്പറേഷനുകളുടെ പങ്കാളിയെന്ന നിലയിൽ ഇൻറർനെറ്റ് ഓഫ് തിംഗ്സ് (ഐഒടി) ഇൻഫ്രാസ്ട്രക്ചറിൽ നിന്നുള്ള ഡാറ്റ പ്രവർത്തനക്ഷമമായ വർക്ക്ഫ്ലോകളാക്കി മാറ്റാൻ എന്റർപ്രൈസസിനെ സഹായിക്കുന്നതിനായി മൈൻഡ്ട്രീ വ്യവസായ പരിഹാരങ്ങൾ കൈക്കൊള്ളും. ഡാറ്റ സൈലോകൾ തകർക്കുവാനും പ്രശ്നങ്ങൾ മുൻകൂട്ടി പരിഹരിക്കാനും ഇത് ഉപഭോക്താക്കളെ സഹായിക്കും.
സിയെറ്റ് ക്യു 2 ഫലം, അറ്റാദായം 77 ശതമാനം ഇടിഞ്ഞ് 42 കോടി രൂപയായി
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ സിയെറ്റ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 77 ശതമാനം ഇടിഞ്ഞ് 42.28 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 75 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 24 ശതമാനം വർദ്ധിച്ച് 2451.76 കോടി രൂപയായി. കമ്പനിയുടെ മൊത്തം ചെലവ് പ്രതിവർഷം 32.3 ശതമാനം വർദ്ധിച്ച് 2,401.64 കോടി രൂപയായി. അതേസമയം നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകൾ (എൻസിഡി) വഴി 500 കോടി രൂപ സമാഹരിക്കുന്നതിനുള്ള നിർദ്ദേശത്തിന് സിയറ്റിന്റെ ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്.

