എച്ച്സിഎൽ ടെക് ക്യു 4 ഫലങ്ങൾ: അറ്റാദായം 226 ശതമാനം വർധിച്ച് 3,593 കോടി രൂപയായി
മാർച്ചിൽ അവസാനിച്ച പാദത്തിൽ എച്ച്‌സിഎൽ ടെക്‌നോളജീസ് ലിമിറ്റഡിന്റെ അറ്റാദായം 226% വർധിച്ച് 3,593 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 4.39% വർദ്ധിച്ചു. ഇതേസമയം കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 15% വർധിച്ച് 22,597 കോടി രൂപയായിട്ടുണ്ട്. എച്ച്‌സിഎൽ ടെക്കിന്റെ മൊത്തം ഓർഡർ ബുക്ക് 2,260 കോടി ഡോളറാണ്. 6 ശതമാനമാണ് മുൻപാദത്തെ അപേക്ഷിച്ച് വളർച്ച. കൂടാതെ ഓഹരി ഒന്നിന് 18 രൂപ വീതം കമ്പനിയുടെ ബോർഡ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.
പാലുൽപ്പന്നങ്ങളുടെ പോർട്ട്‌ഫോളിയോ വിപുലീകരിക്കാൻ ഐടിസി
പാൽ, നെയ്യ്, തൈര്, ലസ്സി, പനീർ എന്നിവയിൽ നിന്ന് ഡയറി വിഭാഗത്തിലെ തങ്ങളുടെ ഉൽപ്പന്ന പോർട്ട്‌ഫോളിയോ വിപുലീകരിക്കാനും പശ്ചിമ ബംഗാളിലെ പാൽ ഉപഭോഗം വർധിപ്പിക്കാനും പദ്ധതിയിട്ട് ഐടിസി. നിലവിൽ ഐടിസിയ്ക്ക് പശ്ചിമ ബംഗാളിലും ബീഹാറിലും പാൽ വ്യവസായങ്ങളുണ്ട്. വരും വർഷങ്ങളിലേക്ക് ഈ രണ്ട് സംസ്ഥാനങ്ങളിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും. ഇരു സംസ്ഥാനങ്ങളും ഐടിസിയുടെ ഡയറി ബിസിനസിലേക്ക് 50% വീതം വിഹിതമാണ് തുല്യമായി സംഭാവന ചെയ്യുന്നത്.
അതേസമയം ബ്ലൂപിൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 10.07% ഓഹരി 39.34 കോടി രൂപയ്ക്ക് ഐടിസി ഏറ്റെടുക്കും. ഡയറക്ട് ടു കൺസ്യൂമർ ബ്രാൻഡായ മൈലോയുടെ കമ്പനിയാണ് ബ്ലൂപിൻ ടെക്.
നെസ്‌ലെ ഇന്ത്യ ക്യൂ 1 ഫലങ്ങൾ: അറ്റാദായം 1.25% ഇടിഞ്ഞ് 594 കോടി രൂപയായി
മാർച്ചിൽ അവസാനിച്ച പാദത്തിൽ നെസ്‌ലെ ഇന്ത്യ ലിമിറ്റഡിന്റെ അറ്റാദായം 1.25% ഇടിഞ്ഞ് 594.7 കോടി രൂപയായി. ജനുവരി-ഡിസംബർ സാമ്പത്തിക വർഷ സൈക്കിളാണ് കമ്പനി പിന്തുടരുന്നത്. ഇതേ കാലയളവിൽ കമ്പനിയുടെ മൊത്ത വരുമാനം 10% വർധിച്ച് 3,980.7 കോടി രൂപയായിട്ടുണ്ട്. കൂടാതെ കമ്പനിയുടെ ആഭ്യന്തര വിൽപ്പന 10.2 ശതമാനം ഉയർന്ന് 3,794.3 കോടി രൂപയായി.
സ്വദേശ് പുറത്തിറക്കാൻ റിലയൻസ് റീട്ടെയിൽ
“സ്വദേശ്” എന്ന പേരിൽ ഉത്പന്നങ്ങൾ പുറത്തിറക്കാൻ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സ് ലിമിറ്റഡ്. കൈകൊണ്ട് നിർമ്മിച്ച തുണിത്തരങ്ങൾ, കരകൗശല വസ്തുക്കൾ, കാർഷിക ഇനങ്ങൾ, കരകൗശല വിദഗ്ധരിൽ നിന്ന് നേരിട്ട് ലഭിക്കുന്ന മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയാണ് ബ്രാൻഡിന് കീഴിൽ വിൽക്കുന്നത്. 2023 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ കമ്പനി തങ്ങളുടെ ആദ്യത്തെ സ്വദേശ് സ്റ്റോർ ആരംഭിക്കും. കമ്പനിയുടെ ‘ഹാൻഡ്‌മെയ്‌ഡ് ഇൻ ഇന്ത്യ’ പ്രോഗ്രാമിന്റെ ഭാഗമാണിത്. കരകൗശല ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുക ലോകമെമ്പാടുമുള്ള വിപണികളിൽ ഇന്ത്യൻ കലാരൂപങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇത് ലക്ഷ്യമിടുന്നത്.
ഐസിഐസിഐ ലോംബാർഡ് ജനറൽ ക്യു 4 ഫലങ്ങൾ: അറ്റാദായം 10% ഇടിഞ്ഞ് 313 കോടി രൂപയായി.
മാർച്ചിൽ അവസാനിച്ച പാദത്തിൽ ഐസിഐസിഐ ലോംബാർഡ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിന്റെ അറ്റാദായം 10 ശതമാനം ഇടിഞ്ഞ് 313 കോടി രൂപയായി. ഇതേ കാലയളവിൽ ഗ്രോസ് ഡയറക്ട് പ്രീമിയം ഇൻകം (ജിഡിപിഐ) 34 ശതമാനം ഉയർന്ന് 4,666 കോടി രൂപയായി. കൂടാതെ ഓഹരി ഒന്നിന് കമ്പനിയുടെ ബോർഡ് 5 രൂപ അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.
ജിൻഡാൽ സ്റ്റീൽ ഓഫീസുകളിൽ ഇഡി റെയ്ഡ്
വിദേശനാണ്യ വിനിമയ ചട്ടങ്ങളുടെ (ഫോറെക്സ്) ലംഘനം ആരോപിച്ച് ന്യൂഡൽഹിയിലെ ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡിന്റെ (ജെഎസ്പിഎൽ) ഓഫീസുകളിൽ റെയ്ഡ് നടത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). സിഎൻബിസി-ടിവി18 ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഡൽഹിയിലെ പ്രധാന വിമാനത്താവളത്തിനടുത്തുള്ള ഗുരുഗ്രാമിലും ഇഡി റെയിഡ് നടത്തിയിരുന്നു. ഇതോടെ ജെഎസ്പിഎല്ലിന്റെ ഓഹരികൾ 6% വരെ ഇടിഞ്ഞ് മൂന്നാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. മാർച്ച് പകുതിക്ക് ശേഷമുള്ള ഏറ്റവും വലിയ തകർച്ചയിലാണ് ജെഎസ്പിഎല്ലിന്റെ ഓഹരികൾ.
ബാറ്ററി സ്വാപ്പിംഗ് നയത്തിന്റെ കരട് പുറത്തിറക്കി നീതി ആയോഗ്
കരട് ബാറ്ററി സ്വാപ്പിംഗ് നയം പുറത്തിറക്കി നീതി ആയോഗ്. ജൂൺ 5 വരെ അതിൽ മാറ്റങ്ങൾ നിർദ്ദേശിക്കാം. സ്വാപ്പ് ചെയ്യാവുന്ന ബാറ്ററികളുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് (ഇവി) ഇൻസെന്റീവുകൾ, ബാറ്ററികൾ നിർമ്മിക്കുന്ന കമ്പനികൾക്ക് സബ്‌സിഡികൾ എന്നിവ കരട് നയം വാഗ്ദാനം ചെയ്യുന്നു. പ്രാഥമികമായി ഇലക്ട്രിക് സ്കൂട്ടറുകളിലും ത്രീ വീലറുകളിലും ഉപയോഗിക്കുന്ന സംവിധാനങ്ങൾക്കായി ബാറ്ററി-സ്വാപ്പിംഗ് സ്വീകരിക്കുന്നതിനെ പിന്തുണയ്ക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ടാറ്റ കമ്മ്യൂണിക്കേഷൻസ് ക്യു 4 ഫലങ്ങൾ: അറ്റാദായം 22% വർധിച്ച് 365 കോടി രൂപയായി
മാർച്ചിൽ അവസാനിച്ച പാദത്തിൽ ടാറ്റ കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെ അറ്റാദായം 22% വർധിച്ച് 365 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 7.6% ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 4.7% വർധിച്ച് 4,263 കോടി രൂപയായി. ഇബിഐടിഡിഎ നാലാം പാദത്തിൽ വർഷം തോറും 3% ഉയർന്ന് 1,045 കോടി രൂപയായി. കൂടാതെ ഓഹരി ഒന്നിന് 20.7 രൂപ വീതം കമ്പനിയുടെ ബോർഡ് ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.
റാലിസ് ഇന്ത്യ ക്യു 4 ഫലങ്ങൾ: അറ്റ നഷ്ടം 14.2 കോടി രൂപയായി
മാർച്ചിൽ അവസാനിച്ച പാദത്തിൽ 14.2 കോടി രൂപയുടെ ഏകീകൃത നഷ്ടം രേഖപ്പെടുത്തി റാലിസ് ഇന്ത്യ ലിമിറ്റഡ്. അതേസമയം 2021 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ 8.12 കോടി രൂപയും 2222 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 39 കോടി രൂപയും കമ്പനി അറ്റാദായം നേടിയിട്ടുണ്ട്. ഇതേസമയം പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം വർഷം തോറും 7.7% ഉയർന്ന് 507.54 കോടി രൂപയായി.

