ആഗോള വിപണികൾ എല്ലാം തന്നെ കൂപ്പുകുത്തുന്ന കാഴ്ചയാണ് കഴിഞ്ഞ ചില ദിവസങ്ങളായി നമ്മൾ കണ്ടുവരുന്നത്. നിഫ്റ്റി ഇന്നലെ തിരികെ മുകളിലേക്ക് കയറിയതോടെ സൂചിക വീണ്ടും ഉയരങ്ങൾ കീഴടക്കുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഉച്ചയോടെ പ്രതീക്ഷകൾക്ക് വിരുദ്ധമായി സൂചിക താഴേക്ക് കൂപ്പുകുത്തി. 13634 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

തുടർച്ചയായി സൂചിക താഴേക്ക് വീഴുന്നത് ഏവരെയും ആശങ്കയിലാക്കി യിരിക്കുകയാണ്. ഓഹരി വിപണിയിൽ സംഭവിക്കാൻ സാധ്യതയുള്ള ഒരു വലിയ പതനത്തിന്റെ സൂചനയാണോ ഇതെന്നും ചിലർ ഭയപ്പെടുന്നു. ബജറ്റ് പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അപ്രതീക്ഷിതമായി വിപണിയിൽ ഉണ്ടായ വീഴ്ചയുടെ കാരണം എന്തെന്ന് പരിശോധിക്കാം.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) വിൽപ്പന ആരംഭിച്ചു
കൊവിഡിന് ശേഷം തകർന്നടിഞ്ഞ ഇന്ത്യൻ വിപണിയിലേക്ക് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) കോടികളാണ് ദിനംപ്രതി നിക്ഷേപിച്ചു കൊണ്ടിരുന്നത്. 2020 നവംബർ 17 മുതൽ ജനുവരി 21 വരെ ഇന്ത്യൻ വിപണിയിലേക്ക് കോടികൾ നിക്ഷേപം നടത്തിയ സ്ഥാപനങ്ങൾ ഈ കാലയളവിൽ രണ്ട് തവണ മാത്രമാണ് ഓഹരികൾ വിറ്റഴിച്ചത്. എന്നാൽ ഇത് ഈ കാലയളവിൽ അവർ വാങ്ങി കൂട്ടിയതിന്റെ ഒരു അംശം മാത്രമാണ്. എന്ത് കൊണ്ടാണ് FIIs ഇന്ത്യൻ വിപണിയിലേക്ക് ഇത്രയേറെ പണം നിക്ഷേപിച്ചത് ?
വിപണിയിലെ പലിശ നിരക്ക് ഇപ്പോൾ വളരെ കുറവാണെന്ന് തന്നെ പറയാം. ഇതിനാൽ തന്നെ പണം കടം വാങ്ങിയാലും അധികം പലിശ നൽകേണ്ടി വരില്ല. ഇതിലെ സാധ്യത തിരിച്ചറിഞ്ഞ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) കോടികൾ കടമെടുത്ത് ഇന്ത്യൻ വിപണിയിൽ നിക്ഷേപം നടത്തി. വിപണി മുകളിലേക്ക് ഉയരുമ്പോൾ അവർ ലാഭമെടുപ്പ് ആരംഭിക്കും. കടം വാങ്ങിയ പണവും പലിശയും കൊടുത്ത് തീർത്ത ശേഷവും ഇവർക്ക് വലിയ ഒരു തുക ലാഭമായി ലഭിക്കുന്നു. കേൾക്കുമ്പോൾ വളരെ എളുപ്പമാണെന്ന് തോന്നാം. എന്നാൽ ഈ കെണിയിലാണ് സാധാരണ നിക്ഷേപകർ വീണുപോകുന്നത്. ഇവർ കാളയിറങ്ങിയ ഒരു വിപണിയിൽ നിന്ന് ലാഭമെടുത്ത് കൊണ്ട് എപ്പോൾ പുറത്തിറങ്ങണമെന്ന് അറിയാതെ കൂടുതൽ ലാഭത്തിനായി കാത്തിരുന്നു കൊണ്ട് നഷ്ടത്തിൽ അകപെട്ട് പോകുന്നു.
സമാനമായ സാഹചര്യമാണ് ഇപ്പോൾ ആഗതമായിരിക്കുന്നത്. തുടർച്ചയായി നാല് ദിവസങ്ങളായി FIIs തങ്ങളുടെ പക്കലുള്ള ഓഹരികൾ വിറ്റഴിച്ചു കൊണ്ടിരിക്കുകയാണ്. എൻ.എസ്.ഇ യുടെ കണക്കുകൾ പ്രകാരം 22ന് 635 കോടി രൂപയും 25ന് 765 കോടി രൂപയും
27ന് 1688 കോടി രൂപയും 29ന് 17805 കോടി രൂപയുടെയും ഓഹരികളാണ് FIIs ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ചത്. എന്നാൽ കഴിഞ്ഞ ആഴ്ചകളിലായി അവർ വാങ്ങി കൂട്ടിയ ഓഹരികളുടെ ഒരു അംശം പോലും ഇതില്ലെന്നതാണ് സത്യം. കഴിഞ്ഞ ചില മാസങ്ങളായി വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വളരെ വലിയ അവളവിലാണ് ഓഹരികൾ ഇന്ത്യൻ വിപണിയിൽ നിന്നും വാങ്ങി കൂട്ടിയിരുന്നത്. ഇതാണ് വിപണിയുടെ കുതിച്ചുകയറ്റത്തിന് കാരണമായിരുന്നത്. എന്നാൽ ഇവർ വിൽപ്പന ആരംഭിച്ചു കൊണ്ട് വിപണിയിൽ കുതിച്ചുചാടിയ കാളയെ പിടിച്ചു കെട്ടുകയാണോ?
ആഗോള വിപണിയുടെ പതനം
ജനുവരി 20ന് Dow Jones 31188 എന്ന പോയിന്റിലേക്കാണ് എത്തിയിരുന്നത്. ഒരാഴ്ച കൊണ്ട് 1000 പോയിന്റ് താഴേക്ക് വീണു.
ഇംഗ്ലണ്ടിന്റെ ഓഹരി വിപണിയിലെ സൂചികയാണ് എഫ് ടി എസ് ഇ 100. ജനുവരി 28 ഓടെ 6550 പോയിന്റുകളാണ് ഇത് താഴേക്ക് വീണത്. ജർമ്മൻ സൂചികയായ DAXലും സമാനമായ പതനം കാണാനാകും. 12 ദിവസം കൊണ്ട് 500ലേറെ പോയിന്റുകളാണ് ഇത് താഴേക്ക് വീണത്.
തകർന്ന് നിന്നിരുന്ന സമ്പദ്‌വ്യവസ്ഥ കുറഞ്ഞ പലിശനിരക്കിൽ സ്ഥാപനങ്ങളെ പണം കടം വാങ്ങുന്നതിനും അവ ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതിനും സഹായിച്ചു. വിപണിയിലേക്കുള്ള ഈ പണത്തിന്റെ ഒഴുക്ക് ആഗോള വിപണിയെ വളരെ മുകളിലേക്ക് ഉയർത്തി. ഇതിനൊപ്പം വിവിധ കൊവിഡ് വാക്സിനുകൾ പുറത്തുവന്നേക്കുമെന്ന സൂചനകളും വിപണിയിൽ കൂടുതൽ പ്രതീക്ഷ നൽകി.
അതേസമയം ജനുവരി 20ന് 46മത് അമേരിക്കൻ പ്രസിഡന്റായി ജോ ബെെഡൻ സ്ഥാനമേറ്റതിന് പിന്നാലെയാണ് ആഗോള വിപണികൾ താഴേക്ക് കൂപ്പുകുത്തിയതെന്നത് ഒരു രസകരമായ വസ്തുതയാണ്.
കർഷക സമരം
കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപെട്ട് അമ്പതിലേറെ ദിവസമായി കർഷക സംഘടനകൾ
ഡൽഹി കേന്ദ്രീകരിച്ച് ശക്തമായ പ്രതിഷേധ പരിപാടികളാണ് നടത്തിവരുന്നത്. റിപ്പബ്ളിക്ക് ദിനത്തിൽ ഇന്ത്യ ഗെയിറ്റിന് മുന്നിൽ പരേഡ് നടക്കുമ്പോൾ റെഡ് ഫോർട്ടിന് മുന്നിൽ കർഷകരും പോലീസും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ഒരാൾ മരണപ്പെടുകയും ചെയ്തു.
യുഎസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന
കാപിറ്റോൾ കലാപമായും ചിലർ ഇതിനെ താരതമ്യപ്പെടുത്തി.
തുടർച്ചയായ ഇത്തരം സംഭവങ്ങൾ നിക്ഷേപകരിൽ ആശങ്കയുളവാക്കി. ഇതിനാൽ തന്നെ ഓഹരി വിപണിയിൽ നിന്നും പണം പിൻവലിക്കാനും മറ്റു മേഖലയിലേക്ക് പണം നിക്ഷേപിക്കാനും ഇവർ ആരംഭിച്ചു. ഇത് നിക്ഷേപകർക്കുള്ള ഒരു പൊതുവികാരമാണ്. നിരവധി ആഭ്യന്തര പ്രശ്നങ്ങൾ അലയടിക്കുന്ന ഒരു രാജ്യത്ത് നിങ്ങൾ നിക്ഷേപം നടത്താൻ തയ്യാറാകുമോ? ഇല്ലെന്ന് തന്നെയാകും നിങ്ങളുടെ മറുപടി. ഇക്കാരണത്താലാകാം വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വിൽക്കാൻ ആരംഭിച്ചത്.
വരാനിരിക്കുന്ന യൂണിയൻ ബജറ്റ്
2021-22 സാമ്പത്തിക വർഷത്തെ ഇന്ത്യൻ ബജറ്റ് ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിക്കും. കൊവിഡ് മൂലം തകർന്ന സമ്പദ്‌വ്യവസ്ഥയെ കെെപിടിച്ചുയർത്തുന്നതിൽ പ്രധാനപങ്ക് വഹിക്കുന്ന ബജറ്റായതിനാൽ ഏറെ പ്രതീക്ഷയോടെയാണ് ഏവരും ഇത് ഉറ്റുനോക്കുന്നത്.
ബജറ്റ് പ്രഖ്യാപനം തിരഞ്ഞെടുപ്പ് തുടങ്ങിയ സംഭവങ്ങൾ അരങ്ങേറുമ്പോൾ വിപണി അസ്ഥിരമാകും. സൂചിക വെെകാരികമായി എവിടേക്ക് നീങ്ങുമെന്ന് പ്രവചിക്കാൻ സാധിക്കാത്ത വിധം വിപണി അസ്ഥിരമാകും. നിക്ഷേപകർ ലാഭമെടുത്ത് കൊണ്ട് വിപണിയിൽ നിന്നും മാറി നിൽക്കുന്നതിന് ഇതും ഒരു കാരണമാകാം. അതേസമയം ബജറ്റ് മികച്ചതാണെന്ന് തോന്നിയാൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വീണ്ടും ഇന്ത്യൻ വിപണിയിലേക്ക് കൂടുതൽ പണം നിക്ഷേപിച്ചേക്കും.
സൂചിക താഴേക്ക് വീഴാൻ മറ്റെന്തെങ്കിലും കാരണമുള്ളതായി നിങ്ങൾ കരുതുന്നുണ്ടോ? തീർച്ചയായും കമന്റ് ചെയ്ത് അറിയിക്കുക. കൂടുതൽ വാർത്തകൾക്കായി മാർക്കറ്റ് ഫീഡ് ആപ്പ് സന്ദർശിക്കുക.

