വാട്ട്സാപ്പ് ഉപയോക്താക്കളുടെ ഫോണിലേക്ക് അടുത്തിടെ വന്ന ഒരു നോട്ടിഫിക്കേഷൻ ഏവരേയും ആശങ്കയിലാക്കിയിരിക്കുകയാണ്. തങ്ങളുടെ പുതിയ പോളിസി പ്രകാരം ഉപയോക്താക്കളുടെ അടിസ്ഥാന വിവരങ്ങൾ വാട്ട്സാപ്പ് എടുക്കുകയും അത് ഫേസ്ബുക്കിലൂടെ പരസ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ഫെബ്രുവരി 8 കഴിഞ്ഞാൽ ഇത് അംഗീകരിക്കാത്ത ഉപയോക്താക്കൾക്ക് വാട്ട്സാപ്പ് ഉപയോഗിക്കാനാകില്ലെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. ഇതോടെ പലരും വാട്ട്സാപ്പിൽ തുടരണോയെന്ന ചിന്തയിലായി. വാട്ട്സാപ്പിന് സമാനമായ പല ആപ്പിലേക്കും ചേക്കേറാനും ചിലർ തീരുമാനിച്ചു. ഇതോടെ സ്വകാര്യ നയം നടപ്പാക്കുന്നത് മേയ് 15 വരെ നീട്ടിവയ്ക്കാൻ വാട്ട്സാപ്പ് തീരുമാനിച്ചു.
വാട്ട്സാപ്പിന്റെ പുതിയ പോളിസി നയം എന്താണെന്നും ഇതിനെ ഭയന്നു ടെലഗ്രാം, സിഗ്നൽ തുടങ്ങിയ പ്ലാറ്റുഫോമുകളിലേക്ക് മാറുന്നത് സുരക്ഷിതമാണൊയെന്നും നമ്മുക്ക് പരിശോധിക്കാം.
എന്താണ് വാട്ട്സാപ്പിന്റെ പുതിയ സ്വകാര്യ നയം?
കമ്പനിയുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും സമന്വയിപ്പിക്കുന്നതിനുമായി ഉപഭോക്താവിന്റെ അടിസ്ഥാന വിവരങ്ങൾ സഹസ്ഥാപനങ്ങളുമായി പങ്കുവയ്ക്കും.
ഉപയോക്താവ് എത്ര സമയം വാട്ട്സാപ്പ് ഉപയോഗിക്കുന്നു, പ്രവർത്തനം,പ്രൊഫൈൽ ഫോട്ടോ, വാട്ട്സാപ്പ് സ്റ്റാറ്റസ്, തുടങ്ങിയ വിശദാംശങ്ങൾ കമ്പനി ശേഖരിക്കുകയും പങ്കുവയ്ക്കുകയും ചെയ്യും.
ഉപയോക്താവിന്റെ ഫോൺ, ഉപയോഗിക്കുന്ന മൊബെെൽ നെറ്റ്‌വർക്ക്, ഐപി അഡ്രസ്,ബാറ്ററി ഉപയോഗം, തുടങ്ങിയ വിവരങ്ങളും ഫോണിന്റെ കൃത്യമായ ലോക്കേഷനും വാട്ട്സാപ്പ് ശേഖരിക്കും.
ഉപയോക്താക്കളിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങൾ ഫേസ്ബുക്കിന്റെയും അതിന്റെ ഉൽപ്പന്നങ്ങളുടെയും അവശ്യങ്ങൾക്കായും അവയുടെ മറ്റു ഉപയോക്താക്കളെ സഹായിക്കാനും പ്രയോജനപ്പെടുത്തും.
ഫേസ്ബുക്കിൽ ഉടനീളം കാണപ്പെടുന്ന പരസ്യങ്ങളും
ഓഫറുകളും കാഴ്ചവെക്കാൻ ഉപയോക്താക്കളിൽ നിന്നും എടുക്കുന്ന ഡാറ്റ ഉപയോഗിക്കും. ഇതിൽ മെസഞ്ചർ, ഇൻസ്റ്റാഗ്രാം, ഒക്കുലസ് ഉൽപ്പന്നങ്ങൾ, ഫേസ്ബുക്ക് ഷോപ്പുകൾ എന്നിവയും ഉൾപ്പെടും.
വാട്ട്സാപ്പ് ഇതിനോട് അകം തന്നെ ഉപയോക്താക്കളിൽ നിന്നും ശേഖരിച്ച നിരവധി വിവരങ്ങൾ ഫേസ്ബുക്കുമായി പങ്കുവയ്ക്കുന്നുണ്ടെന്നതാണ് വസ്തുത. എന്നാൽ ഇത് വരെ ഇത്തരം നയങ്ങൾ വാട്ട്സാപ്പ് വെളിപ്പെടുത്തിയിരുന്നില്ല.
അതേസയമം ശക്തമായ ജി.ഡി.പി.ആര്‍ നിയമങ്ങൾ നിലനിൽക്കുന്നതിനാൽ വാട്ട്സാപ്പിന്റെ പുതിയ നയം
യൂറോപ്പ്യന്‍ രാജ്യങ്ങളിലെ ജനങ്ങളെ ബാധിക്കില്ല.
എന്നാൽ മറ്റു രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക്
വാട്ട്സാപ്പിന്റെ പുതിയ സ്വകാര്യ നയം അംഗീകരിക്കാതെ നിവർത്തിയില്ല.
ആശങ്ക അനാവശ്യമോ ?
രണ്ട് ബില്യണിലധികം ആളുകളാണ് ദിവസവും വാട്ട്സാപ്പിലൂടെ ചിത്രങ്ങളും വീഡിയോകളും അടങ്ങിയ സ്വകാര്യ സന്ദേശങ്ങൾ തങ്ങളുടെ പ്രീയപ്പെട്ടവരുമായി പങ്കുവയ്ക്കുന്നത്. വാട്ട്സാപ്പ് പുതിയ സ്വകാര്യ നയം വ്യക്തമാക്കിയതോടെ ആപ്പിന്റെ സുരക്ഷയിൽ ഉപയോക്താക്കൾ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ്. തങ്ങളുടെ സ്വകാര്യ സന്ദേശങ്ങൾ വാട്ട്സാപ്പ് ചോർത്തുമൊയെന്നാണ് ഇവരുടെ ആശങ്ക.
ഒരു ഉപയോക്താവും ഒരു വാട്ട്‌സാപ്പ് ബിസിനസ്സ് അക്കൗണ്ടും തമ്മിലുള്ള ആശയവിനിമയം സംബന്ധിച്ച വിവരങ്ങൾ അതാത് ബിസിനസ് സ്ഥാപനവുമായി വാട്ട്സാപ്പ് പങ്കുവയ്ക്കും. ഫേസ്ബുക്കിനും ഇത്തരം വിവരങ്ങൾ ലഭ്യമാകുമെന്നതിനാൽ അത്തര അക്കൗണ്ടുകളിലേക്ക് സന്ദേശമയക്കുമ്പോൾ നമ്മൾ ഏറെ ശ്രദ്ധ പുലർത്തണം.
വാട്ട്സാപ്പ് ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്ന വിവരങ്ങൾ ഇനി നിയന്ത്രിക്കുക ഫേസ്ബുക്കിന്റെ സ്വകാര്യ നയത്തിന്റെ അടിസ്ഥാനത്തിലാകും. ഗൂഗിൽ സെർച്ചിൽ സ്വകാര്യ വാട്ട്സാപ്പ് ഗ്രൂപ്പുകളിലെ ചാറ്റുകൾ ലഭ്യമായ നിരവധി സംഭവങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിനാൽ തന്നെ ഉപയോക്താവിന്റെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളിലേക്ക് ആർക്കും കടന്നുകയറാനാകും.
വാട്ട്സാപ്പിന്റെ വിശദീകരണം
പുതിയ നയം ഉപയോക്താക്കളെ വാട്ട്സാപ്പിൽ നിന്നും അകറ്റിയേക്കുമെന്ന് തിരിച്ചറിഞ്ഞ കമ്പനി സംഭവത്തിൽ
വിശദീകരണവുമായി രംഗത്തെത്തി. ഉപയോക്താക്കൾ അയക്കുന്ന എല്ലാ സന്ദേശങ്ങളും എൻക്രിപ്റ്റ് ആയി തുടരുമെന്നും അതിൽ ആശങ്ക വേണ്ടെന്നും വാട്ട്സാപ്പ് അറിയിച്ചു. ആയശവിനിമയവിവരങ്ങൾ വാട്ട്സാപ്പ് സൂക്ഷിക്കില്ല. അതോടൊപ്പം മെസേജുകളിലും കോളുകളിലും അടങ്ങിയിരിക്കുന്ന സന്ദേശം ഫേസ്ബുക്കിനോ മറ്റു ആപ്ലിക്കേഷനുകൾക്കൊ നൽകില്ലെന്നും വാട്ട്സാപ്പ് പ്രസ്താവനയിൽ പറഞ്ഞു.
പുതിയ നയം വാട്ട്സാപ്പിന്റെ ബിസിനസ് അക്കൗണ്ടിന് മാത്രം ബാധകമാണെന്നും ലോക്കേഷൻ പങ്കുവയ്ക്കുന്ന ആൾക്ക് മാത്രമെ അത് കാണാൻ സാധിക്കുവെന്നും കമ്പനി വ്യക്തമാക്കി.
വാട്ട്സാപ്പെന്ന വൻ മരണം വീണാൽ പകരം ഇനി ആര്?
വാട്ട്സാപ്പിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടതിനെ തുടർന്ന്
നിരവധി പേരാണ് മറ്റു ആപ്ലിക്കേഷനുകളിലേക്ക് കൂട് മാറാനൊരുങ്ങുന്നത്. ടെസ്‌ല സി.ഇ.ഒ എലോൺ മസ്‌ക് ഉൾപ്പെടെ സിഗ്നൽ ഉപയോഗിക്കാൻ ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തിരുന്നു.
വാട്ട്സാപ്പിന് സമാനമായി സന്ദേശം അയക്കാനും കോൾ ചെയ്യാനും സഹായിക്കുന്ന മറ്റൊരു ആപ്ലിക്കേഷനാണ് സിഗ്നൽ. യുഎസ് ആസ്ഥാനമായുള്ള non-profit സംഘടനയാണ് ഈ ആപ്ലിക്കേഷൻ സ്ഥാപിച്ചത്. ഇതിനാൽ തന്നെ സിഗ്നൽ വാട്ട്സാപ്പിനെ അപേക്ഷിച്ച് ഏറെ സുരക്ഷിതമാണ്.ഇക്കാരണത്താൽ തന്നെ വാട്ട്സാപ്പ് പുതിയ നയം പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി പേരാണ് വാട്ട്സാപ്പ് ഉപേക്ഷിച്ച് സിഗ്നലിലേക്ക് മാറിയത്.
വാട്ട്സാപ്പിന് പകരം ഉപയോഗിക്കാവുന്ന മറ്റൊരു ആപ്ലിക്കേഷനാണ് ടെലഗ്രാം. എന്നാൽ ഇത് എൻക്രിപ്റ്റ് അല്ല. ഉപയോക്താവിന് തങ്ങളുടെ മെസേജുകൾ ബാക്ക് അപ്പ് ചെയ്ത് എടുക്കാനുള്ള സൗകര്യം ടെലഗ്രാം നൽകുന്നു.നിലവിൽ 50 കോടിയിലധികം വരിക്കാരാണ് ടെലഗ്രാം ഉപയോഗിക്കുന്നത്.
നിഗമനം
വാട്ട്സാപ്പ് തങ്ങളുടെ സ്വകാര്യ നയത്തിൽ മാറ്റം വരുത്തിയെങ്കിലും ഏറെ പേരും ഇത് ഉപേക്ഷിക്കാൻ തയ്യാറാകുന്നില്ലെന്നാണ് കാണാനാകുന്നത്. പലരും കണ്ണടച്ചുകൊണ്ട് വാട്ട്സാപ്പിന്റെ പുതിയ നയം അംഗീകരിക്കുന്നുണ്ട്.
ഓൺലെെൻ മേഖലയിലെ ചതിക്കുഴികളിൽ വീഴാതിരിക്കാൻ എല്ലാത്തരം terms and conditions വായിച്ചു നോക്കേണ്ടത് അത്യാവശ്യമാണ്. നിലവിലെ വാട്ട്സാപ്പിന്റെ നയം അംഗീകരിക്കണോ വേണ്ടയോയെന്നും തീരുമാനിക്കേണ്ടത് നിങ്ങൾ ഓരോരുത്തരുമാണ്.
അംഗീകരിക്കുകയാണെങ്കിൽ ഇതിലൂടെ അയക്കുന്ന സന്ദേശങ്ങളിൽ കൂടുതൽ ശ്രദ്ധപുലർത്തണം. മറ്റു ആപ്ലിക്കേഷനിലേക്ക് മാറുകയാണെങ്കിലും സ്വകാര്യ സന്ദേശങ്ങൾ അയക്കുമ്പോൾ ശ്രദ്ധികേണ്ടതുണ്ട്.
സ്വകാര്യ നയം നടപ്പാക്കുന്നത് വാട്ട്സാപ്പ് മേയ് 15 വരെ നീട്ടിയത് ഉപയോക്താക്കളുടെ കൊഴിഞ്ഞു പോക്കിന് തടയിടുമോയെന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം.

