ഇന്നത്തെ വിപണി വിശകലനം
രാവിലത്തെ ചാഞ്ചാട്ടത്തിനൊടുവിൽ ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ച് വിപണി.
നേരിയ ഗ്യാപ്പ് അപ്പിൽ 17399 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കുത്തനെ താഴേക്ക് പതിച്ചു. 10.30 ഓടെ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ സപ്പോർട്ട് എടുത്ത സൂചിക തിരികെ കയറി. എങ്കിലും ദിവസത്തെ ഉയർന്ന നില മറികടക്കാൻ സാധിക്കാത്തതിനെ തുടർന്ന് സൂചിക താഴേക്ക് വീണു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 17 പോയിന്റുകൾ/ 0.10 ശതമാനം താഴെയായി 17304 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റിക്ക് ഗ്യാപ്പ് അപ്പിൽ 38047 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ നേട്ടം നിലനിർത്താൻ സാധിച്ചില്ല. ശേഷം 38000 എന്ന സമ്മർദ്ദ രേഖ മറികടക്കാൻ ദിവസം മുഴുവൻ നോക്കിയിട്ടും സൂചികയ്ക്ക് സാധിച്ചില്ല. അവസാന നിമിഷം 37500 എന്ന സപ്പോർട്ട് തകർക്കാൻ സൂചിക ശ്രമം നടത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 422 പോയിന്റുകൾ/ 1.11 ശതമാനം താഴെയായി 37531 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി എഫ്.എം.സി.ജി ഒഴികെ എല്ലാ മേഖലാ സൂചികകളും നഷ്ടത്തിൽ അടച്ചു. നിഫ്റ്റി പി.എസ്.യു ബാങ്ക് (-1.1%), നിഫ്റ്റി ബാങ്ക് 1 ശതമാനം എന്നിങ്ങനെ നഷ്ടത്തിൽ അടച്ചു. മറ്റു മേഖലാ സൂചികകൾ ശാന്തമായി കാണപ്പെട്ടു.
ഏഷ്യൻ വിപണികൾ ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഇപ്പോൾ കയറിയിറങ്ങിയാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
ഏറെ ദിവസങ്ങൾക്ക് ശേഷം Tata Consumer (+2.7%) ഓഹരി നേട്ടം കൈവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. എട്ട് മാസത്തെ താഴ്ന്ന നിലയിൽ നിന്നും തിരികെ കയറാനാണ് ഓഹരി ശ്രമിക്കുന്നത്. സമാനമായി HDFC (+2%) ഓഹരി 52 ആഴ്ചയിലെ താഴ്ന്ന നിലയിൽ നിന്നും തിരികെ കയറി നേട്ടത്തിൽ അടച്ചു.
ONGC (+1.9%) ഓഹരി ഏറെ നാളുകൾക്ക് ശേഷമുള്ള ഉയർന്ന നില കൈവരിച്ചു. ആഗോള ക്രൂഡ് ഓയിൽ വിലവർദ്ധിച്ചതിന് പിന്നാലെ
Reliance (+1.2%) ഓഹരി നേട്ടത്തിൽ അടച്ചു.
കഴിഞ്ഞ മാസത്തെ പതനത്തിന് ശേഷം HDFC Life (+1%), ICICI Prudential Life (+3%) എന്നീ ഓഹരികൾ ലാഭത്തിൽ അടച്ചു.
ഓഹരി ഒന്നിന് 5.75 രൂപ വീതം ലാഭവിഹിതം പ്രഖ്യാപിച്ചതിന് പിന്നാലെ NMDC (-5.2%) ഓഹരി നഷ്ടത്തിൽ അടച്ചു.
Muthoot Finance (-3.4%), Manappuram Finance (-2.6%) എന്നീ ഓഹരികളും ഇന്ന് നഷ്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും റഷ്യ- ഉക്രൈൻ സംഘർഷത്തെ തുടർന്ന് വിപണി എങ്ങനെയാണോ പ്രതികരിച്ചത് അത് പോലെ ഇന്നും വിപണി രൂക്ഷമായ നീക്കങ്ങൾക്ക് സാക്ഷ്യംവഹിച്ചേക്കുമെന്ന് കരുതിയെങ്കിലും ഇത് നടന്നില്ല. എന്നാൽ ശന്തമായാണ് എക്സ്പെയറി ദിനം വിപണി കാണപ്പെട്ടത്.
ഉക്രൈനും റഷ്യയും ഇരുവർക്കും പിന്തുണയുള്ള വിമതരും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ രാവിലെ വിപണി താഴേക്ക് വീണിരുന്നു. എന്നാൽ പാശ്ചാത്യ യൂണിറ്റുകളുടെ ടാങ്കുകൾ താവളങ്ങളിലേക്ക് മടങ്ങുന്നതിന്റെ വീഡിയോ റഷ്യൻ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടതിന് പിന്നാലെ പെട്ടന്ന് തന്നെ ശാന്തമായ വിപണി തിരികെ കയറി സ്ഥിരത കൈവരിച്ചു.
ചൊവ്വാഴ്ച ഞങ്ങൾ സൂചിപ്പിച്ചത് പോലെ തന്നെ റിലയൻസ് ഓഹരി ഇന്ന് ബ്രേക്ക് ഔട്ട് നടത്തി. HDFC ഓഹരിയും പതനത്തിന് ശേഷം സ്ഥിരത കൈവരിക്കുന്നതായി കാണാം. 17000 നിഫ്റ്റിക്ക് മികച്ച സപ്പോർട്ടായി നിലകൊള്ളുന്നു.
യൂറോപ്പിലെ പിരിമുറുക്കം കുറയ്ക്കാൻ ആഗോള രാജ്യങ്ങൾ ആവശ്യപ്പെടുന്നുണ്ട്. ഇത് വിപണിക്ക് പോസിറ്റീവ് സൂചന നൽകുന്നു. ലോകത്തിലെ എല്ലാ രാജ്യങ്ങളും മേഖലയിൽ സായുധ സംഘർഷം ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ട്.
എന്നാൽ യുദ്ധവുമായി ബന്ധപ്പെട്ട ഏതൊരു വാർത്തയും നിലവിലെ സാഹചര്യങ്ങളെ മാറ്റി മറിച്ചേക്കാം. നിഫ്റ്റിയിൽ 17650, ബാങ്ക് നിഫ്റ്റിയിൽ 39000 എന്നിവ ഹ്രസ്വ കാല പ്രതിബന്ധമായി കാണാവുന്നതാണ്.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

