ഇന്നത്തെ വിപണി വിശകലനം
ആർക്കാണ് ഇനി നിഫ്റ്റിയെ രക്ഷിക്കാൻ സാധിക്കുക ? റിപബ്ലിക്ക്ദിനാഘോഷങ്ങൾക്ക് പിന്നാലെ ഇന്ത്യയുടെ ധനവിപണി കൂപ്പുകുത്തുന്ന കാഴ്ചയാണ് കാണാനാകുന്നത്.
ഗ്യാപ്പ് ഡൗണിൽ 14201 എന്ന നിലയിൽ തുറക്കപെട്ട നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ ശക്തമായ പ്രതിരോധം തീർക്കുകയും പിന്നീട് താഴേക്ക് പതിക്കുകയും ചെയ്തു. അധികം വൈകാതെ തന്നെ താഴേക്ക് വീണ സൂചിക 14000 എന്ന നിർണായക നില നിഷ്പ്രയാസം മറികടന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 271 പോയിന്റ് താഴെയായി 13967 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റിക്ക് സമാനമായി ബാങ്ക് നിഫ്റ്റിയിലും ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ച നിലയിൽ നിന്നും ഫ്ലാറ്റായി തുറക്കപെട്ട സൂചിക മുകളിലേക്ക് കയറാൻ ശ്രമം നടത്തി 31280 എന്ന ഉയർന്ന നിലയിൽ എത്തിയെങ്കിലും പിന്നീട് താഴേക്ക് വീഴുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 913 പോയിന്റ് താഴെയായി 30284 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി FMCG ഒഴികെയുള്ള എല്ലാ സെക്ടറുകളും ഇന്ന്
ചുവന്ന നിറത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസം നേട്ടം കെെവരിച്ച ഫാർമാ സെക്ടർ ഇന്ന് 2 ശതമാത്തിലേറെ ഇടിവ് രേഖപ്പെടുത്തി. ഐ.ടി ഓഹരികളും 0.6 ശതമാനം താഴ്ന്നു.
ഏഷ്യൻ വിപണി മിക്സിഡായാണ് വ്യാപാരം നടത്തിയത്. എന്നാൽ പൊതുവെ എല്ലാം തന്നെ ഫ്ലാറ്റായിട്ടാണ് കാണപെട്ടത്. ഇന്ത്യൻ വിപണി വ്യാപാരം അവസാനിപ്പിക്കുമ്പോൾ യൂറോപ്യൻ വിപണികൾ എല്ലാം തന്നെ ചുവന്ന നിറത്തിലാണ് കാണപെട്ടത്.
പ്രധാനവാർത്തകൾ
നിഫ്റ്റി താഴേക്ക് വീണപ്പോൾ നേട്ടമുണ്ടാക്കാൻ ഐടി കമ്പനികൾ ശക്തമായ ശ്രമം നടത്തി. ഓഹരി ഭീമൻമ്മാരായ TCS, Infosys എന്നിവ താഴേക്ക് പോയപ്പോൾ TechM, Wipro എന്നീ കമ്പനികൾ 2 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.
വിപണി ഇടിവിലും ഇൻഷുറൻസ് കമ്പനികളുടെ ഓഹരി വിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. എസ്.ബി.ഐ ലൈഫ് 2.19 ശതമാനവും എച്ച്.ഡി.എ.ഫ്സി ലൈഫ് നേരിയ തോതിലും നേട്ടം കെെവരിച്ചു.
വിപണി അവസാനിച്ചപ്പോൾ ITC ഓഹരികൾ 1.35 ശതമാനം ഉയർച്ച രേഖപ്പെടുത്തി. FMCG ഓഹരികളായ UBL 4.22 ശതമാനവും McDowell-N 1.55 ശതമാനവും ഉയർച്ച കെെവരിച്ചു. അതേസമയം Jubilant Foodworks 3 ശതമാനം താഴേക്ക് പതിച്ചു.
Marico ഓഹരികൾ ഉച്ചവരെ ലാഭത്തിൽ വ്യാപാരം തുടർന്നുവെങ്കിലും 2 മണിയോടെ ശക്തമായി താഴേക്ക് വീണു. എന്നാൽ ഫലപ്രഖ്യാപനത്തിന് മുമ്പായി തന്നെ Marico നഷ്ടം നികത്തി മുകളിലേക്ക് കുതിച്ചുകയറി. കമ്പനിയുടെ പ്രതിവർഷ ലാഭം 13 ശതമാനം ഉയർന്ന് 312 കോടി രൂപയായി.
Hindustan Unilever ഓഹരികൾ ഉച്ചവരെ പതനം നേരിട്ടുവെങ്കിലും പിന്നീട് ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചു. വിപണി അടച്ചതിന് പിന്നാലെ കമ്പനിയുടെ ക്യൂ 3ഫലങ്ങൾ പുറത്തുവന്നു. മൂന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായത്തിൽ 18.9 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ലാഭം 1921 രൂപയായി ഉയർന്നു.
ടാറ്റാ മോട്ടോർസ് , ഹീറോ മോട്ടോ കോർപ്പ് എന്നിവ നിഫ്റ്റിയുടെ ഇന്നത്തെ top-losers പട്ടികയിലേക്ക് തള്ളപെട്ടു.
Reliance ഓഹരിയിൽ ഇന്ന് മാത്രം 2.37 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഇത് 39 പോയിന്റാണ് സൂചികയെ താഴേക്ക് വലിച്ചത്. ആഗോള റേറ്റിംഗ് ഏജൻസിയായ മക്വാരി ഓഹരി വില 12 മാസത്തിനുള്ളിൽ 1,350ൽ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് വിപണിയിൽ വളരെ വലിയ ഭയം നിറച്ചു.
സാമ്പത്തിക ഓഹരികളുടെ വിൽപന കഴിഞ്ഞ ചില ദിവസത്തേക്കാൾ രൂക്ഷമായതിനെ തുടർന്ന് HDFC Bank ഓഹരികളിൽ ഇന്ന് 3.64 ശതമാനം ഇടിവ് രേഖപ്പെടുത്തി. 53 പോയിനാണ് ഈ ഓഹരികൾ ചേർന്ന് നിഫ്റ്റിയെ താഴേക്ക് തള്ളിയത്. ബാങ്ക് നിഫ്റ്റയെ 310 പോയിന്റും താഴേക്ക് കൊണ്ട് പോയി.
എച്ച്.ഡി.എഫ്.സിയും ഇന്ന് 3.31 ശതമാനം ഇടിവ് രേഖപ്പെടുത്തി. റിലയൻസും എച്ച്.ഡി.എഫ്.സിയും ഒരുമിച്ച് സൂചികയെ താഴേക്ക് വലിച്ചതായി കാണാനാകും. നിഫ്റ്റിയുടെ ഇന്നത്തെ 271 പോയിന്റ് വീഴ്ചയിൽ 130 പോയിന്റിൽ കൂടുതലും ഇരു ഓഹരികളിലുമുള്ള വീഴ്ചയുടെ പ്രതിഫലനമാണ്.
വിപണി മുന്നിലേക്ക്
കഴിഞ്ഞ 4 ദിവസമായി നിഫ്റ്റി 750 പോയിന്റും ബാങ്ക് നിഫ്റ്റി 2500 പോയിന്റും നഷ്ടമാണ് രേഖപ്പെടുത്തിയത്.
ഇന്നത്തെ വിപണിയിൽ സ്മോൾ ക്യാപ്പ് ഓഹരികൾ മികച്ച പ്രകടനം കാഴ്ചവച്ചു.
വിപണി തിരുത്തലിന്റെ ഭാഗമാണോ വീഴ്ചയുടെ ഭാഗമാണോ എന്ന ചിന്തയിലാണ് ഞാൻ ഇപ്പോഴുള്ളത്. നിഫ്റ്റിയിലെ പത്തിലോറെ സ്റ്റോക്കുകൾ ഇന്നും പച്ച നിറത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇത് വിപണിയെ ഇപ്പോഴും ബുള്ളിഷായി ചിലർ കാണുന്നു എന്നതിന്റെ സൂചനയാണ്. എന്നാൽ മുൻ കാലങ്ങളിൽ സംഭവിച്ചിട്ടുള്ള തിരുത്തലുകളിൽ ചുരുക്കം ചില ഓഹരികൾ മാത്രമെ പച്ച നിറത്തിൽ വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളു. ആഗോള വിപണികൾ എല്ലാം തന്നെ താഴേക്ക് വീഴുകയാണ്. യൂറോപ്യൻ വിപണിയും ചുവന്ന നിറത്തിലാണ്. ഒരുപക്ഷേ ഇതാകാം ഏവരും കാത്തിരുന്ന വിപണിയിലെ ആ തകർച്ച.
യുഎസ് ഫെഡ്രൽ റിസർവ് മീറ്റിംഗ് വിപണിയിൽ പ്രതീക്ഷിച്ച ഫലം ഉണ്ടാക്കിയതായി കാണുന്നില്ല. എന്നാൽ കേന്ദ്ര ബജറ്റ് വരാനിരിക്കെ വിപണി സൈഡ് ട്രെൻഡിൽ അസ്ഥിരമായി തന്നെ തുടർന്നേക്കാം.

