എയർ ഇന്ത്യയെ ലേലത്തിൽ സ്വന്തമാക്കി ടാറ്റ
കടബാധ്യതയിൽ പെട്ട് കിടക്കുന്ന ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ ലേലത്തിൽ സ്വന്തമാക്കി ടാറ്റ. 18,000 കോടി രൂപയ്ക്കാണ് ടാറ്റ എയർ ഇന്ത്യയെ സ്വന്തമാക്കിയത്. ഇതിൽ 15% സർക്കാരിന് നൽകുകയും ബാക്കി പണം കടം തീർക്കുന്നതിനായി വിനിയോഗിക്കുകയും ചെയ്യും. 2021 ഡിസംബർ അവസാനത്തോടെ ഇടപാട് തീർക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം കമ്പനി എല്ലാ എയർ ഇന്ത്യ ജീവനക്കാരെയും ഒരു വർഷത്തേക്ക് നിലനിർത്തുകയും ചെയ്യും. തൊട്ടടുത്ത വർഷം വൊളണ്ടറി റിട്ടയർമെന്റ് സ്കീം അനുവദിക്കുകയും ചെയ്യും.
ടിസിഎസ് ക്യു 2 ഫലം: അറ്റാദായം 29% വർദ്ധിച്ച് 9,624 കോടി രൂപയായി
ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) അറ്റാദായം സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 29% വർധിച്ച് 9,624 കോടി രൂപയായി. മുൻ പാദവുമായി താരതമ്യം ചെയ്യുമ്പോൾ അറ്റാദായം 6.84% ഉയർന്നിട്ടുണ്ട്. അതേസമയം ഐടി കമ്പനിയിൽ നിന്നുമുള്ള വരുമാനം 16.8% വർദ്ധിച്ച് 46,867 കോടി രൂപയായി. ഒരു ഓഹരിക്ക് 7 രൂപ ഇടക്കാല ലാഭവിഹിതവും ടിസിഎസിന്റെ ബോർഡ് അംഗീകരിച്ചിട്ടുണ്ട്.
വൈദ്യുതി നിരക്ക് കുറയ്ക്കാൻ വൈദ്യുതി മന്ത്രാലയം
വൈദ്യുത മേഖലയിലെ മത്സരം വർദ്ധിപ്പിക്കുന്നതിനും രാജ്യത്ത് വൈദ്യുതിയുടെ വില കുറയ്ക്കുന്നതിനുമായി മാർക്കറ്റ് ബേസ്ഡ് എക്കണോമിക് ഡെസ്പാച്ച് (MBED) നടപ്പിലാക്കുന്നതിനായി പുതിയ ചട്ടക്കൂട് പുറത്തിറക്കി വൈദ്യുതി മന്ത്രാലയം. ഇതിലൂടെ സ്റ്റേറ്റ് പവർ ഡിസ്ട്രിബ്യൂഷൻ കമ്പനികൾക്ക് (ഡിസ്കോമുകൾ) പവർ എക്സ്ചേഞ്ചിൽ നിന്നും വൈദ്യുതി വാങ്ങുന്നത് മുൻകൂട്ടി ആസൂത്രണം ചെയ്യാൻ സാധിക്കും. കൂടാതെ വൈദ്യുതി ചെലവിൽ ഉപഭോക്താക്കൾക്ക് 5% കുറവും ലഭിക്കും.
റിപ്പോ നിരക്ക് 4 ശതമാനമായി നിലനിർത്തി റിസർവ് ബാങ്ക്
റിപ്പോ നിരക്ക് 4 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി (MPC). റിവേഴ്സ് റിപ്പോ നിരക്കും 3.35 ശതമാനത്തിൽ മാറ്റമില്ലാതെ തുടരുകയാണ്. തുടർച്ചയായ എട്ടാം തവണയാണ് ഇത്തരത്തിൽ നിരക്കുകൾ പിടിച്ചു നിർത്തുന്നത്. നടപ്പ് സാമ്പത്തിക വർഷത്തിൽ ജിഡിപി വളർച്ച 9.5 ശതമാനമായി നിലനിർത്തുന്നുണ്ട്. അതേസമയം ഐഎംപിഎസ് ഇടപാടുകളുടെ പരിധി 2 ലക്ഷത്തിൽ നിന്ന് 5 ലക്ഷമായി ഉയർത്താൻ സെൻട്രൽ ബാങ്ക് നിർദ്ദേശിച്ചിട്ടുണ്ട്.
സിഐഎം ടൂൾസിന്റെ 55% ഓഹരികൾ ഏറ്റെടുക്കാൻ മദർസൺ സുമി ബോർഡിന്റെ അംഗീകാരം
സിഐഎം ടൂൾസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 55% ഓഹരികൾ ഏറ്റെടുക്കുന്നതിന് അംഗീകാരം നൽകി മദർസൺ സുമി സിസ്റ്റംസ് ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡ്. ബഹിരാകാശ മേഖലയിലെ വ്യവസായങ്ങളിലേക്കുള്ള എം എസ് എസ് എല്ലിന്റെ രംഗപ്രവേശമായിട്ടാണ് ഇത് കണക്കാക്കുന്നത്. വിഷൻ 2025-ലെ പഞ്ചവത്സര പദ്ധതി പ്രകാരം ഓട്ടോമൊബൈൽ ഇതര രംഗങ്ങളിലേക്ക് കടക്കാനാണ് കമ്പനി ശമിക്കുന്നത്.
മുഖക്കുരുവിനുള്ള മരുന്ന് വിപണിയിലെത്തിക്കാൻ സൈഡസ് കാഡിലയ്ക്ക് താൽക്കാലിക അംഗീകാരം
അമേരിക്കൻ വിപണിയിൽ ജനറിക് അടപ്പലീൻ, ബെൻസോയിൽ പെറോക്സൈഡ് ജെൽ എന്നിവ അവതരിപ്പിക്കാൻ അമേരിക്കൻ ഫുഡ് & ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ നിന്നും സൈഡസ് കാഡിലയ്ക്ക് താൽക്കാലിക അനുമതി. മുഖക്കുരു ചികിത്സയ്ക്കായിട്ടാണ് മരുന്ന് ഉപയോഗിക്കുന്നത്. സൈഡസ് കാഡിലയുടെ അഹമ്മദാബാദിലെ പ്ലാന്റിലാണ് മരുന്ന് ഉത്പാദനം.
ഇ-കൊമേഴ്സ് പോർട്ടൽ ആരംഭിച്ച് ട്രൈഡന്റ്
ഡയറക്ട് ടു കൺസ്യൂമർ വെബ്സൈറ്റ്, myTrident.com ആരംഭിച്ച് ട്രൈഡന്റ് ലിമിറ്റഡ്. തൂവാലകൾ, ബെഡ്ഷീറ്റുകൾ, പേപ്പർ, നോട്ട്ബുക്കുകൾ, ബാത്ത്റോബുകൾ, പരവതാനികൾ, കുഷ്യനുകൾ എന്നിങ്ങനെ ട്രൈഡന്റ് ഗ്രൂപ്പിന്റെ ഉത്പന്നങ്ങളാണ് വെബ്സൈറ്റിൽ ഉൾപ്പെടുത്തുക. വെബ്സൈറ്റ് വഴി ഉപഭോക്താക്കൾക്ക് 55% വരെ കിഴിവ് ലഭിക്കും. ദീപാവലിക്ക് കൂടുതൽ ഡിസ്കൗണ്ട് ഓഫറുകൾ പ്രഖ്യാപിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.
തുടർച്ചയായ ഏഴാം മാസത്തിലും ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്ക് ഒഴുക്ക്
സ്ഥിരത കൈവരിച്ച് സെപ്റ്റംബറിലെ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള ഒഴുക്ക്. ഇതോടെ കണക്കുകൾ ഏകദേശം ഓഗസ്റ്റിലെ കണക്കുകൾക്ക് തുല്യമായിരിക്കുകയാണ്. ഓഗസ്റ്റിലെ 8,666.68 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ സെപ്റ്റംബറിൽ 8,677.41 കോടി രൂപയാണ് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്കെത്തിയത്. അതേസമയം മൾട്ടി-ക്യാപ് ഫണ്ടുകളിലേക്ക് 3,569.45 കോടി രൂപയാണ് എത്തിയത്. സെക്ടറൽ, ഫ്ലെക്സി-ക്യാപ് ഫണ്ടുകളിൽ 2,000 കോടി നിക്ഷേപിക്കപ്പെട്ടു. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (AMFI) ആണ് കണക്കുകൾ പുറത്തുവിട്ടത്.
ഒഎൻജിസിയിൽ നിന്ന് 237 കോടി രൂപയുടെ ഓർഡർ നേടി മഹാരാഷ്ട്ര സീംലെസ്
ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡിൽ നിന്ന് (ഒഎൻജിസി) 237 കോടി രൂപയുടെ ഓർഡർ നേടി മഹാരാഷ്ട്ര സീംലെസ് ലിമിറ്റഡ് (എംഎസ്എൽ). കേസിംഗ് പൈപ്പുകളുടെ വിതരണമാണ് പ്രൊജക്ട് . ശുദ്ധീകരണശാലകൾ, ഹൈഡ്രോളിക് സിലിണ്ടറുകൾ എന്നിവടങ്ങളിലാണ് ഇവ ഉപയോഗിക്കുന്നത്.

