ഇന്നത്തെ വിപണി വിശകലനം
രാവിലെ 4955 എന്ന നിലയിൽ നേരിയ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീട് താഴേക്ക് കൂപ്പുകുത്തി. ഇന്നലത്തെ താഴ്ന്ന നിലയിലും 14850-ലും വിപണി ശക്തമായ കെെത്താങ്ങ് പ്രതീക്ഷിച്ചിരുന്നേങ്കിലും അത് തകർക്കപ്പെട്ടു. 14800 എന്ന ശക്തമായ സപ്പോർട്ട് തകർക്കപ്പെട്ട് താഴേക്ക് വീണ വിപണിയെ പിടിച്ച് നിർത്താൻ ആർക്കും തന്നെ സാധിച്ചില്ല. 255 പോയിന്റുകളുടെ ഇൻട്രാഡേ ഫാളിനാണ് സൂചിക ഇന്ന് സാക്ഷ്യം വഹിച്ചത്. 14700 തകർത്ത് താഴേക്ക് വീണ സൂചിക പിന്നീട് കഴിഞ്ഞ ദിവസത്തേക്കാൾ 189 പോയിന്റുകൾ/ 1.27% താഴെയായി 14,721 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റിയേക്കാൾ അത്യധികം ഭയാനകരമായ വീഴ്ചയാണ് ബാങ്ക് നിഫ്റ്റിയിൽ ഇന്ന് കാണാനായത്. 34944ൽ വ്യാപാരം ആരംഭിച്ച സൂചിക മുകളിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും അതിന് സാധിച്ചില്ല. തുടർന്ന് 1000 പോയിന്റുകൾ താഴേക്ക് വീണ സൂചിക
ദിവസത്തെ ഏറ്റവും താഴ്ന്ന നില കണ്ടു. ശേഷം കഴിഞ്ഞ ദിവസത്തേക്കാൾ 575.35 പോയിന്റ്/ 1.65 ശതമാനം താഴെയായി 34,229 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി പി.എസ്.യു ബാങ്ക് ഇന്ന് 3.7% നഷ്ടം രേഖപ്പെടുത്തിയപ്പോൾ നിഫ്റ്റി മെറ്റൽ 2.46 ശതമാനവും നിഫ്റ്റി റിയൽറ്റി 2.96 ശതമാനവും നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റി ഓട്ടോ, നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫിൻസർവ്, നിഫ്റ്റി ഫാർമ എന്നിവ ഒരു ശതമാനത്തിന് മുകളിൽ നഷ്ടം രേഖപ്പെടുത്തി.
ഏഷ്യൻ വിപണികൾ എല്ലാം തന്നെ കയറിയിറങ്ങിയാണ് വ്യാപാരം നടത്തിയത്. യൂറോപ്യൻ വിപണികൾ അസ്ഥിരമായിരുന്നു.
നിർണായക വാർത്തകൾ
വിപണിക്ക് എതിരെ നീങ്ങിയ ITC ഓഹരി ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംപിടിച്ചു. എഫ്‌എംസിജി, ഹോട്ടൽ ബിസിനസ്സ്, ഇൻഫോടെക് ബിസിനസ്സ് എന്നിവ ഡിമെർജ് ചെയ്യുമെന്ന തരത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഓയിൽ മേഖലയുമായി ബന്ധപ്പെട്ട് നിൽക്കുന്ന കമ്പനികൾ എല്ലാം തന്നെ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയിലെ ടോപ്പ് 10 ലൂസർ കമ്പനികളിൽ 6 എണ്ണവും പൊതുമേഖല സ്ഥാപനങ്ങളാണ്.
BPCL പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചതാണ് പൊതുമേഖല സ്ഥാപനങ്ങൾ താഴേക്ക് കൂപ്പുകുത്താൻ കാരണമായത്. ഈ പാദത്തിൽ പി.എസ്.യുകൾ ഉയർന്ന ലാഭവിഹിതം നൽകിയേക്കുമെന്ന് നമ്മൾ ചർച്ചചെയ്തിരുന്നു. എന്നാൽ 5 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ച ബി.പി.സി.എൽ നടപടി വിപണി തിരസ്ക്കരിച്ചു. ഇതിന് പിന്നാലെ ബി.പി.സി.എൽ ഓഹരി 7 ശതമാനത്തിന് മുകളിൽ ഇടിവ് രേഖപ്പെടുത്തി. ONGC 5 ശതമാനവും വീണു.
Indigo ഓഹരി രാവിലെ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. വിപണി അവസാനിച്ചപ്പോൾ 0.8 ശതമാനം നേട്ടം കെെവരിച്ചു. വെബ് ചെക്ക് ഇൻ പ്രത്സാഹിപ്പിക്കുന്നതിനായി വിമാനത്താവളത്തിലെ ചെക്ക് ഇൻ ഫീസ് ഇന്ന് മുതൽ 200 രൂപയായി കമ്പനി ഉയർത്തിയിരുന്നു.
ജാഗ്വാർ ലാൻഡ് റോവറിന്റെ ജർമ്മനിയിലെ വിൽപ്പനയിൽ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെ Tata Motors ഓഹരികളിൽ ഇന്ന് 4.42% ഇടിവ് രേഖപ്പെടുത്തി. യൂറോപ്യൻ കാറുകളുടെ പ്രതിവർഷ വിൽപ്പന ഫെബ്രുവരിയിൽ 20 ശതമാനമായി കുറഞ്ഞിരുന്നു.
Bharti Airtel ഓഹരി വിപണി അടയ്ക്കാൻ നേരം ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. പുതിയ ടെലികോം ഡേറ്റ പ്രകാരം എയർടെൽ 58.9 ലക്ഷം പുതിയ വരിക്കാരെ ചേർത്തപ്പോൾ ജിയോ 19.5 ലക്ഷം വരിക്കാരെ മാത്രമാണ് പുതിയതായി ചേർത്തത്. അതേസമയം വോഡാഫോൺ ഐഡിയ 17.1 ലക്ഷം വരിക്കാരെ പുതിയതായി ചേർത്തു.
വിപണി മുന്നിലേക്ക്
സാങ്കേതികമായി ഏറെ ദുർബലമായി കാണപ്പെട്ട വിപണിയിൽ അവസാന നിമിഷം ശക്തമായ വിൽപ്പനയാണ് അരങ്ങേറിയത്. ഈ സമയങ്ങളിൽ വിപണിയിൽ ഉണ്ടായ വോളിയം നോക്കിയാൽ നിങ്ങൾക്ക് ഇത് മനസിലാകും. പ്രത്യേകിച്ച് ബാങ്കിംഗ് ഓഹരികളിൽ ശക്തമായ വിൽപ്പനയാണ് നടന്നത്. അവസാന നിമിഷങ്ങളിൽ മുകളിലേക്ക് കയറാൻ റിലയൻസ് അക്ഷീണ പ്രയത്നം നടത്തിയതായി കാണാനാകും. ഇല്ലായിരുന്നേങ്കിൽ സൂചിക കൂടുതൽ താഴേക്ക് പോയേനെ.
അദാനി ഓഹരികളിൽ ശക്തമായ വിൽപ്പനയാണ് കാണാനായത്. അദാനി പോർട്ട്സ് 4 ശതമാനം വീഴ്ചയാണ് ഇന്ന് രേഖപ്പെടുത്തിയത്. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്നും വളരെ വലിയ ഒരു വിൽപ്പന നടന്നത് നിങ്ങൾക്ക് കാണാൻ കഴിഞ്ഞുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. യുഎസിൽ ഫെഡ് നയം പ്രഖ്യാപിക്കുന്നതിന് മുമ്പായി വിപണി അസ്ഥിരമായി നിന്ന സമയത്താണ് നിക്ഷേപ സ്ഥാപനങ്ങളുടെ നടപടി.
രാജ്യത്ത് രണ്ടാം ഘട്ട കൊവിഡ് വ്യാപനമുണ്ടായേക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത് വിപണിയുടെ തകർച്ചയ്ക്ക് ഉള്ള മറ്റൊരു കാരണമായേക്കാം. “നമ്മൾ ഇവിടെവച്ച് ഇത് തടഞ്ഞില്ലെങ്കിൽ രാജ്യവ്യാപകമായി പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത ഉയർന്ന് വന്നേക്കാം” മോദി പറഞ്ഞു. ഒപ്പം മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍, പരിശോധനകളുടെ എണ്ണം, മാസ്‌ക്കുകളുടെ ഉപയോഗം തുടങ്ങിയ നിയന്ത്രണങ്ങള്‍ വര്‍ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യൻ ഓഹരി വിപണി നിലവിൽ സാങ്കേതികപരമായി ഏറെ ദുർബലമായാണ് കാണുന്നത്. നെഗറ്റീവ് വാർത്തകൾ വന്നാൽ വിപണി ഇനിയും താഴേക്ക് കൂപ്പുകുത്തും. ഫെഡ് നയ പ്രഖ്യാപനം പോലും ഇതിന് കാരണമായേക്കാം.
ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

