കൊവിഡ് ഭീതിയെ തുടർന്ന് ഉയർന്ന ഗ്യാപ്പ് ഡൗണിലാണ് വിപണി വ്യാപാരം ആരംഭിച്ചത്. എല്ലാ മേഖലാ സൂചികകളും പതിയെ മുകളിലേക്ക് കയറാൻ ശ്രമം നടത്തി.
14,314 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യ 15 മിനിറ്റിൽ 130 പോയിന്റുകളുടെ നഷ്ടം രേഖപ്പെടുത്തി. ശേഷം 14200ൽ സപ്പോർട്ട് എടുത്ത് കൊണ്ട് എല്ലാ മേഖലാ സൂചികകളും പതിയെ മുകളിലേക്ക് കയറാൻ തുടങ്ങി. ഇവിടെ നിന്നും ഇൻഫോസിസിന്റെ സഹായത്തോടെ ഐടി ഓഹരികൾ മുകളിലേക്ക് കത്തിക്കയറി. എച്ച്.ഡി.എഫ്.സി ഓഹരികൾ, ഐ.സി.ഐ.സി.ഐ ഓഹരികളും ഇതിന് പിന്തുണ നൽകി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 258 പോയിന്റുകൾ/ 1.77 ശതമാനം താഴെയായി 14359 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റിയിലും സമാനമായ ഇടിവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ സൂചിക നിഫ്റ്റിക്ക് സമാനമായി ബുള്ളിഷായി കാണപ്പെട്ടില്ല. 31033 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്കിംഗ് സൂചിക 600 പോയിന്റുകളുടെ ഇടിവ് രേഖപ്പെടുത്തി. എന്നിരുന്നാലും അവസാന നിമിഷം എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയുടെ ശക്തമായ മുന്നേറ്റതെ തുടർന്ന് സൂചിക ശാന്തമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 769 പോയിന്റ്/ 2.40 ശതമാനം താഴെയായി 31208 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഫാർമ മാത്രമാണ് ഇന്ന് 0.2 ശതമാനം നേട്ടം കെെവരിച്ച് ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി പി.എസ്.യു 4.15 ശതമാനവും നിഫ്റ്റി റിയൽറ്റീ 4 ശതമാനവും നിഫ്റ്റി ഓട്ടോ 2.82 ശതമാനവും നിഫ്റ്റി മീഡിയ 2.64 ശതമാനവും നഷ്ടം രേഖപ്പെടുത്തി.
ഏഷ്യൻ വിപണികൾ ഫ്ലാറ്റായാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്. നമ്മുടെ വിപണി നെഗറ്റീവ് ആയി കാണപ്പെടുന്നത് ഇവിടുത്തെ പ്രാദേശിക പ്രശ്നങ്ങൾ കാരണമാണ്.
നിർണായക വാർത്തകൾ
രാജ്യത്തെ കൊവിഡ് പ്രതിസന്ധി വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വെെകിട്ട് 4:30ന് ഡോക്ടർമാരുമായി ചർച്ച നടത്തും. തുടർന്ന് 6 മണിയോടെ ഫാർമാ കമ്പനികളുമായും അദ്ദേഹം ചർച്ച നടത്തും.
റെമ്ഡീസിവിയറിന്റെ ഉത്പാദനം ആരംഭിക്കുമെന്ന് അറിയിച്ച് Jubilant Pharma. ഓഹരി ഇന്ന് 6 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.
കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടർന്ന് ഡൽഹിയിൽ 6 ദിവസത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഐസിയു കിടക്കകളുടെയും ഓക്സിജന്റെയും ക്ഷാമം നേരിടുന്നതിനാലാണ് സർക്കാർ തീരുമാനമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. അതേസമയം അവശ്യവസ്തുക്കളെ ലോക്ക്ഡൗണിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ആമസോൺ-ഫ്യൂച്ചർ-റിലയൻസ് കരാറുമായി ബന്ധപ്പെട്ട തുടർ നടപടികൾക്ക് വിലക്ക് ഏർപ്പെടുത്തി സുപ്രീംകോടതി. മെയ് നാലിന് ഇത് സംബന്ധിച്ച അന്തിമ വിധി സുപ്രീംകോടി പ്രഖ്യാപിക്കും. Reliance ഓഹരി 1900 എന്ന നിർണായക സപ്പോർട്ടിലാണ് നിൽക്കുന്നത്.
മിൽറിനോൺ ലാക്റ്റേറ്റ് ഇഞ്ചക്ഷന് യുഎസ് ഡ്രഡ് അഡ്മിനിസ്ട്രേഷന്റെ അനുമതി ലഭിച്ചതിന് പിന്നാലെ Caplin Point Laboratories ഓഹരി 5 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.
ഫാർമാ ഓഹരികൾ കത്തിക്കയറിയതോടെ Dr Reddy നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംപിടിച്ചു. Cipla യും ഇന്ന് ലാഭത്തിലാണ് വ്യാപാരം ആരംഭിച്ചത്.
വാക്സിൻ നിർമാണത്തിനായി സിറം ഇൻസ്റ്റിറ്റ്യൂട്ടിന് 3000 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി പറഞ്ഞതിന് പിന്നാലെ AstraZeneca ഓഹരി 3.5 ശതമാനം ഉയർന്നു.
സോളാർ ഗ്യാസിന്റ ഉത്പാദന ശേഷി 1000 ടൺ വർദ്ധിപ്പിക്കുന്നതിനുള്ള പ്ലാൻ അനുവദിച്ച് Borosil Renewables. ഓഹരി 4 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.
ഇരുചക്ര വാഹനങ്ങളുടെ വിൽപ്പന മോശമാകുമെന്ന സി.എൽ.എസ്.എയുടെ റിപ്പോർട്ടിനെ തുടർന്ന് ടൂ വീലർ ഓഹരികൾ ഇന്ന് ഇടിവ് രേഖപ്പെടുത്തി. HeromotoCo, Bajaj-Auto എന്നിവ 3 ശതമാനത്തോളം കൂപ്പുകുത്തി.

വിപണി മുന്നിലേക്ക്
വളരെ വലിയ ഗ്യാപ്പ് ഡൗണിൽ വ്യാപാരം ആരംഭിച്ചതിന് ശേഷവും നിഫ്റ്റി റിയൽറ്റി, നിഫ്റ്റി പി.എസ്.യു ബാങ്ക്സ് എന്നിവ ഒഴികെ മറ്റെല്ലാ മേഖലാ സൂചികകളും ഓപ്പൺ നിലയ്ക്ക് മുകളിൽ വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ നെഗറ്റീവ് വാർത്തകൾക്ക് ഇടയിലും HDFC Bank-ന്റെ മികച്ച ഫലം വന്നതാണ് ഇതിന് കാരണമായത്. 18 ശതമാനത്തിന് മുകളിൽ നേട്ടമാണ് ബാങ്ക് കെെക്കലാക്കിയത്. ഇന്നത്തെ ഓപ്പൺ നിലയിൽ നിന്നും ഓഹരി 2 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു. മറ്റുപ്രധാന ബാങ്കുകളും ഉടൻ തന്നെ മികച്ച ഫലങ്ങൾ പ്രഖ്യാപിക്കുമെന്നാണ് നിക്ഷേപകർ കരുതുന്നത്.
സ്വകാര്യ ബാങ്കിന്റെ ആസ്തി ഗുണനിലവാരവും വിദഗ്ധരെ ആകർഷിച്ചു. ഇത് നിലനിർത്താനാകുമൊ എന്ന് കണ്ട് അറിയേണ്ടിയിരിക്കുന്നു.
ഡൽഹി ലോക്ക്ഡൗൺ വാർത്ത വിപണിയെ തെല്ലും ബാധിച്ചില്ലെന്ന് വേണം കരുതാൻ. അതേസമയം ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സംസ്ഥാനത്ത് ലോക്ക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി.
“പകർച്ചവ്യാധിക്കെതിരെ ഓരോ സംസ്ഥാനങ്ങളാണ് ആവശ്യമായ നടപടി എടുക്കേണ്ടത്. ഈ ലോക്ക്ഡൗൺ ചെറുകിട ബിസിനസുകളെ പ്രതിസന്ധിയിലാക്കും.” മാരുതി ചെയർമാൻ ആർ സി ഭാർഗവ പറഞ്ഞു.
നമുക്ക് നോക്കാം കൊവിഡിനെ പ്രതിരോധിക്കാൻ കേന്ദ്ര സർക്കാർ എന്ത് നടപടി കെെക്കൊള്ളുമെന്ന്. നിഫ്റ്റി 14150 എന്ന നില ഈ ആഴ്ച മറികടന്നാൽ 14000, 13850 എന്ന നിലയിലേക്ക് സൂചിക വെെകാതെ എത്തിയേക്കാം. എല്ലാം ശുഭമായി അവസാനിച്ചാൽ സൂചിക വീണ്ടും 14500ലേക്ക് മടങ്ങിയെത്താനും സാധ്യതയുണ്ട്.
ബാങ്ക് നിഫ്റ്റിയിൽ സ്വകാര്യ ബാങ്കുകൾക്ക് വെയിറ്റേജ് കൂടുതൽ ഉള്ളതിനാൽ ഇത് ശക്തമായി നിന്നേക്കും. സൂചികയ്ക്ക് 30000 ശക്തമായ സപ്പോർട്ട് ആകുമെന്ന് പ്രതീക്ഷിക്കുന്നു.
ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

