ഇന്നത്തെ വിപണി വിശകലനം
ഗ്യാപ്പ് അപ്പിൽ 14798 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി തുടക്കം മുതൽ തന്നെ താഴേക്ക് വീഴാൻ തയ്യാറെടുത്തിരുന്നു. അസ്ഥിരമായി നിന്ന സൂചിക 14750 എന്ന നിർണായക സപ്പോർട്ട് തകർത്ത് കൊണ്ട് 14690 വരെയെത്തി. ശേഷം മെറ്റൽ, ഓട്ടോ ഓഹരികളുടെ സഹായത്തോടെ സൂചിക മുകളിലേക്ക് കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 176 പോയിന്റുകൾ/ 1.20% മുകളിലായി 14867 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ഗ്യാപ്പ് അപ്പിൽ 33562 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി സ്വകാര്യ ബാങ്കുകൾക്ക് ഒപ്പം താഴേക്ക് വീണു. ശേഷം 33200ൽ സപ്പോർട്ട് എടുത്ത സൂചിക പിന്നീട് എസ്.ബി.ഐക്ക് ഒപ്പം മുകളിലേക്ക് കയറി. ഇതിനൊപ്പം സ്വകാര്യ ബാങ്കിംഗ് ഓഹരികളും തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 554 പോയിന്റ്/ 1.66 ശതമാനം മുകളിലായി 33,858 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
5.33 ശതമാനം നേട്ടം കെെവരിച്ച് നിഫ്റ്റി മെറ്റൽ സൂചികയാണ് വിപണിയിൽ ഇന്ന് വിജയകൊടി പാറിച്ചത്. നിഫ്റ്റി എഫ്.എം.സി.ജി ഒഴികെ മാറ്റെല്ലാ ഓഹരികളും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി എഫ്.എം.സി.ജി 0.16 ശതമാനം നഷ്ടം രേഖപ്പെടുത്തി.
ഏഷ്യൻ വിപണികൾ എല്ലാം തന്നെ ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും ലാഭത്തിലാണ് കാണപ്പെടുന്നത്.
നിർണായക വാർത്തകൾ
മെറ്റൽ ഓഹരികൾ കത്തിക്കയറിയേക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നതായി ഞങ്ങൾ പറഞ്ഞിരുന്നു. സ്റ്റീലിന്റെ വില ഇപ്പോൾ ഉയരുകയാണ്. ഇത് ഇനിയും വർദ്ധിച്ചേക്കും. മെറ്റൽ ഓഹരികൾ വിപണിയിൽ ഇന്ന് മിന്നും പ്രകടനമാണ് കഴ്ചവച്ചത്. നിഫ്റ്റിയിലെ 3 ടോപ്പ് ഗെയിനേഴ്സ് ഓഹരികളും മെറ്റൽ കമ്പനികളാണ്.
JSW Steel ഇന്ന് 8 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു. BPSL ഏറ്റെടുത്തതിന് പിന്നാലെ അടുത്തിടെ ജെ.എസ്.ഡബ്ല്യു സ്റ്റീൽ രാജ്യത്തെ ഏറ്റവും വലിയ സ്റ്റീൽ കമ്പനിയായി മാറിയിരുന്നു. ഹോട്ട്-റോൾഡ് പ്ലേറ്റ് നിർമ്മാണവും ഡോൾവി വർക്ക്സ് പ്ലാന്റിൽ കഴിഞ്ഞ ദിവസം കമ്പനി ആരംഭിച്ചിരുന്നു.
മ്യാൻമർ സൈന്യവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി അദാനി പോർട്ട്സ്. മ്യാൻമർ തുറമുഖ ഇടപാട് സംബന്ധിച്ച് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ മ്യാന്മർ സൈന്യവുമായി കമ്പനിക്ക് ബന്ധമുണ്ടെന്നത് സംബന്ധിച്ച് വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് അദാനി പോർട്ട്സിന്റെ പ്രതികരണം. അതേസമയം പണയം വച്ചിരുന്ന 2352 കോടി രൂപയുടെ ഓഹരി തിരികെയെടുത്തതിന് പിന്നാലെ Adani Ports ഓഹരി ഇന്ന് 4.82 ശതമാനം നേട്ടം കെെവരിച്ചു.
IndusInd Bank, Kotak Bank, Axis Bank എന്നീ സ്വകാര്യ ബാങ്കുകൾ ഇന്ന് കത്തിക്കയറി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംപിടിച്ചു. എല്ലാ ഓഹരികളും 2 മുതൽ 4 ശതമാനം വരെ നേട്ടം കെെവരിച്ച് ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
കമ്പനിയുടെ പങ്കാളിയായ ഭാരത് ഒമാൻ റിഫൈനറി ലിമിറ്റഡിൽ നിന്നും 2400 കോടി രൂപയ്ക്ക് 36.6 ശതമാനം ഓഹരി ഏറ്റെടുത്തതിന് പിന്നാലെ BPCL ഓഹരി ഇന്ന് 2.2 ശതമാനം നേട്ടം കെെവരിച്ചു. കമ്പനി ഉടൻ സ്വകാര്യവത്ക്കരിച്ചേക്കും.
Vodafone Idea ജനുവരിയിൽ 23 ലക്ഷം ഉപഭോക്താക്കളെ നഷ്ടപ്പെടുത്തിയതായി ട്രായ് പറഞ്ഞു. നേരത്തെ പുറത്തുവിട്ടിരുന്ന കണക്കുകൾ തിരുത്തിയാണ് ടെലികോം അതോറിറ്റി പുതിയ കണക്കുകൾ പുറത്ത് വിട്ടത്. അതിനൊപ്പം മാർച്ച് 31ലെ എ.ജി.ആർ കുടിശിക അടയ്ക്കാനും കമ്പനി പരാജയപ്പെട്ടു. എന്നാൽ ഓഹരി ഇന്ന് 8 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.
അദാനി ഓഹരികൾ എല്ലാം തന്നെ ഇന്ന് ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്. Adani Enterprises 7.38 ശതമാനവും Adani Ports 5 ശതമാനവും ഉയർച്ചനേടി. ATGL, Adani Transmission, Adani Green, Adani Power എന്നിവ 5 മുതൽ 10 ശതമാനം വരെ നേട്ടം കെെവരിച്ചു.
വാഹനങ്ങളുടെ വിൽപ്പന കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ ഓട്ടോ ഓഹരികൾ കത്തിക്കയറി. ഓട്ടോ അനുബന്ധ സ്ഥാപനങ്ങളും നേട്ടം കെെവരിച്ചു. MotherSumi 4.47 ശതമാനവും Ashok Leyland 4.10 ശതമാനവും ഉയർന്നു.
എല്ലാ വിഭാഗത്തിലും വിൽപ്പനയിൽ അശോക് ലെയ്‌ലാൻഡ് ഗണ്യമായ നേട്ടം രേഖപ്പെടുത്തി. കമ്പനിയുടെ മൊത്തം പ്രതിവർഷ വിൽപ്പന 809 ശതമാനമായി ഉയർന്ന് 15761 യൂണിറ്റായി. പോയവർഷം ഇത് 1734 യൂണിറ്റായിരുന്നു.
Mahindra&Mahindra-ക്ക് ഒപ്പം Tata Motors ഓഹരി ഇന്ന് 1.92 ശതമാനം നേട്ടം കെെവരിച്ചു. ഒമ്പത് വർഷത്തെ ഏറ്റവും ഉയർന്ന കാർ വിൽപ്പനയാണ് ടാറ്റാ മോട്ടോർസ് രേഖപ്പെടുത്തിയത്. കമ്പനിയുടെ മൊത്തം പ്രതിവർഷ വാഹന വിൽപ്പന ഉയർന്ന് 36955 യൂണിറ്റായി. പോയവർഷം ഇത് 5336 യൂണിറ്റായിരുന്നു.
യൂറോപ്യൻ യൂണിയൻ അംഗങ്ങളായ സംസ്ഥാനങ്ങൾക്ക് 29.3 മില്യൺ കൊവിഡ് വാക്സിനുള്ള ഡോസുകൾ വിതരണം ചെയ്ത് AstraZeneca. ഇന്ത്യൻ വിപണിയിലുള്ള കമ്പനിയുടെ ഓഹരി 14 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.

വിപണി മുന്നിലേക്ക്
എച്ച്.ഡി.എഫ്.സി ബാങ്ക് ഇന്നലത്തെ പതനത്തിന് ശേഷം വളരെ ദുർബലമായാണ് കാണപ്പെടുന്നത്. റിലയൻസ് ഓഹരിയും ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചില്ല.
മൂന്ന് ദിവസം മാത്രമുള്ള വ്യാപാര ആഴ്ചയിൽ എല്ലാ മേഖലാ സൂചികകളും ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഫെബ്രുവരിയിലെ ജി.എസ്.ടി ശേഖരണം എക്കാലത്തേയും ഉയർന്ന നില കെെവരിച്ച് 1.24 ലക്ഷം കോടിയായി. സമ്പദ്‌വ്യവസ്ഥയുടെ ദ്രുതഗതിയിലുള്ള വീണ്ടെടുക്കലിന്റെ സൂചനയായാണ് സർക്കാർ ഇത് ചൂണ്ടിക്കാട്ടുന്നത്.
സെമികണ്ടക്ടർ ക്ഷാമം നിലനിൽകെ ഓട്ടോ മേഖലയിലെ ഉയർന്ന വിൽപ്പന കണക്കുകൾ വിപണിക്ക് ഗുണകരമായി.
പി.എസ്.യു ബാങ്കുകളിലേക്ക് സർക്കാർ കൂടുതൽ പണം നിക്ഷേപിക്കുമെന്ന റിപ്പോർട്ട് വന്നതിന് പിന്നാലെ പി.എസ്.യു ബാങ്ക്സ് സൂചിക 1 മുതൽ 5 ശതമാനം വരെ നേട്ടം കെെവരിച്ചു.
ദിവസത്തെ ഏറ്റവും ഉയർന്ന നിലയ്ക്ക് അടുത്തായി 14850ന് മുകളിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത് ഏറെ പ്രതീക്ഷ നൽകുന്നു. മുമ്പ് നിരവധി തവണ നിഫ്റ്റി 14880ൽ തട്ടി താഴേക്ക് വീണിരുന്നു. എന്നാൽ ഇന്ന് അത് സംഭവിച്ചില്ല.
വിപണിയോട് ഉള്ള ആളുകളുടെ കാഴ്ചപ്പാട് മാറിയോയെന്ന് നമുക്ക് കാത്തിരുന്നു കാണാം. അങ്ങനെയെങ്കിൽ 15000 വരെ സൂചികയെത്തുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ ബാങ്ക് നിഫ്റ്റി 34000 കടന്നാൽ മാത്രമെ പ്രതീക്ഷയ്ക്ക് വകയുള്ളു.
വീണ്ടും നീണ്ട അവധി ദിവസങ്ങളിലേക്ക് വിപണി പോവുകയാണ്. ഈ സമയം ചാർട്ടുകൾ പഠിക്കാനും പ്രധാന ലെവലുകൾ മനസിലാക്കാനും ഉപയോഗിക്കുക. ഏവർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ.
ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

