വിപണി വിശകലനം
സാങ്കേതിക തകരാറുകളെ തുടർന്ന് രാവിലെ 11:40 ഓടെ എൻ.എസ്.ഇ വ്യാപാരം നിർത്തിവച്ചു. എൻ.എസ്.ഇയിൽ വ്യാപാരം നടത്തിയ ഏവരും ഇന്ന് പ്രതിസന്ധി നേരിട്ടു. ഇന്നത്തെ എല്ലാ ട്രെയിഡുകളും നാളെയോടെ മുന്നോട്ട് കൊണ്ട് പോകാമെന്ന് പ്രധാന ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകൾ സ്ഥിരീകരിച്ചു. നഷ്ടം ഭയന്ന് കൊണ്ട് ബി.എസ്. ഇയിലെ നിരവധി ഓർഡറുകൾ അതാത് ബ്രോക്കർമ്മാർ ഇന്ന് സ്ക്വയർ ഓഫ് ചെയ്തേക്കാം.
ഗ്യാപ്പ് അപ്പിൽ തുറന്ന നിഫ്റ്റി 10:40 ഓടെ നിശ്ചലമായി. സൂചികകൾ മാത്രമാണ് പ്രവർത്തന രഹിതമായത്. എന്നാൽ നിഫ്റ്റി ഫ്യൂച്ചേഴ്സും മറ്റും ഓഹരികളും സാധാരണമായി വ്യാപാരം തുടർന്നു. എന്നാൽ 11:40 ഓടെ വ്യാപാരം നിർത്തിവച്ചതായി എൻ.എസ്.ഇ അറിയിച്ചു. ഏറെ നേരത്തെ ആശങ്കകൾക്ക് ഒടുവിൽ വെെകിട്ട് 3:45 ഓടെ നിഫ്റ്റിയിൽ വ്യാപാരം പുനരാരംഭിച്ചു. തുടർന്ന് കത്തിക്കയറിയ നിഫ്റ്റി 15000ന് മുകളിൽ ചാടി കടന്നു. കഴിഞ്ഞ ദിവസത്തേക്കൾ 274 പോയിന്റുകൾ/ 1.86% മുകളിലായി 14,982 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
രാവിലെ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യ മണിക്കൂറുകളിൽ തന്നെ മിന്നും പ്രകടനം കാഴ്ചവച്ചു. എൻ.എസ്.ഇയിൽ സാങ്കേതിക തകരാർ ഉണ്ടായിട്ടും സ്വകാര്യ ബാങ്കുകളുടെ ഓഹരികൾ ബി.എസ്.ഇയിൽ മികച്ച മുന്നേറ്റം കാഴ്ചവച്ചു. ഇതിനാൽ തന്നെ ബാങ്ക് നിഫ്റ്റിയിൽ ഇന്ന് ശക്തമായ കാളയോട്ടം നടന്നുവെന്ന് തന്നെ പറയാം. കഴിഞ്ഞ ദിവസത്തേക്കാൾ 1300 പോയിന്റ്/ 3.8 ശതമാനം മുകളിലായി 36,452 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.
ബാങ്കിംഗ് ഓഹരികളാണ് ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചത്. ഫിൻ നിഫ്റ്റി 3.4 ശതമാനവും മീഡിയ 1.5 ശതമാനവും നേട്ടം കെെവരിച്ചു. മറ്റു മേഖലകൾ ഒന്നും തന്നെ ഇന്ന് 1 ശതമാനത്തിന് മുകളിൽ ഉയർച്ച രേഖപ്പെടുത്തിയില്ല.
യൂറോപ്യൻ ഏഷ്യൻ വിപണി ഉൾപ്പെടെ എല്ലാ ആഗോള വിപണികളും കയറിയിറങ്ങി (mixed) കിടക്കുകയാണ്.
നിർണായക വാർത്തകൾ
മാർച്ച് 5ന് നടക്കുന്ന ബോർഡ് യോഗത്തിൽ രണ്ടാം ഘട്ട ഇടക്കാല ലാഭവിഹിതം പ്രഖ്യാപിക്കുമെന്ന് പറഞ്ഞതിന് പിന്നാലെ Coal India ഓഹരികൾ ഇന്ന് 5.48 ശതമാനം നേട്ടം കെെവരിച്ചു.
സ്വകാര്യ ബാങ്കുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ എല്ലാ സ്വകാര്യ ബാങ്കിംഗ് ഓഹരികളും ഇന്ന് കുതിച്ചുകയറി. നികുതി, മറ്റ് റവന്യൂ ഇടപാടുകൾ തുടങ്ങിയ സർക്കാർ അനുബന്ധ ബാങ്കിംഗ് ഇടപാടുകൾ ഇനി മുതൽ സ്വകാര്യ ബാങ്കുകൾക്കും നടത്താം. ഇതേതുടർന്ന് HDFC Bank ഓഹരികൾ 5 ശതമാനത്തിന് മുകളിലും Axis Bank , ICICI Bank എന്നിവ സമാനമായ കുതിച്ചുകയറ്റവും കാഴ്ചവച്ചു.
ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വികസനത്തിന് സ്വകാര്യ ബാങ്കുകൾക്ക് തുല്യ പങ്കാളികളാകാമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ട്വീറ്റ് ചെയ്തു.
UPL ഓഹരികൾ ഇന്ന് 2 ശതമാനം നഷ്ടം രേഖപ്പെടുത്തി.
ഫാർമ മേഖലയ്ക്കായി 15000 കോടി രൂപയുടെ പി.എൽ.ഐ പദ്ധതിക്ക് അനുമതി നൽകി കേന്ദ്ര മന്ത്രിസഭ. പേറ്റന്റ് ചെയ്ത മരുന്നുകൾ, പ്രമേഹ വിരുദ്ധ മരുന്നുകൾ, സ്വയം രോഗപ്രതിരോധ മരുന്നുകൾ എന്നിവ ആത്മനിഭർഭാരതിന്റെ പേരിൽ രാജ്യത്ത് നിർമ്മിക്കും.
ഇലക്ട്രോണിക്ക്, മെഡിക്കൽ ഉപകരണങ്ങൾക്കുള്ള പി.എൽ.ഐ പദ്ധതിക്കായി 7000 കോടി രൂപ അനുവദിക്കാൻ മന്ത്രിസഭായോഗത്തിൽ തിരുമാനമായി.
ലാപ്പ്ടോപ്പ്, ടാബ്ല്ലറ്റ് എന്നിവ നിർമ്മിക്കുന്നതിനായുള്ള പി.എൽ.ഐ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി.
എയർടെൽ ആഡിലൂടെ പരസ്യ വിപണിയിലേക്ക് കടന്നതിന് പിന്നാലെ എയർടെൽ ഓഹരികൾ കുതിച്ചുയർന്നു.

വിപണി മുന്നിലേക്ക്
എൻ.എസ്.ഇയിൽ ഉണ്ടായ സാങ്കേതിക തകരാറാണ് ഇന്ന്
ഏവരേയും ആശങ്കയിലാക്കിയിരുന്നത്. ഇതിനാൽ തന്നെ വെെകിട്ട് 5 മണിവരെ വിപണിയിൽ വ്യാപാരം നടന്നു. സ്വന്തം തെറ്റ് കൊണ്ട് അല്ലെങ്കിൽ പോലും നിരവധി വ്യാപാരികൾക്ക് ഇന്ന് വലിയ രീതിയിലുള്ള നഷ്ടം നേരിട്ടിട്ടുണ്ടാകാം.
സർക്കാർ ഇടപാടുകൾ സംബന്ധിച്ച് സ്വകാര്യ ബാങ്കുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് മാറ്റി പുതിയ നയം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെ സ്വകാര്യ ബാങ്കുകൾ ഇന്ന് കത്തിക്കയറി. ഇതിനാലാണ് ബാങ്ക് നിഫ്റ്റി 35000ന് അടുത്തുവരെ കുതിച്ചുകയറിയത്. സൂചികയിൽ ശക്തമായ കാളയോട്ടമാണ് ഇന്ന് നടന്നത്. ഇത് നാളെയും കാണപ്പെട്ടേക്കാം.
നിഫ്റ്റി 15000 എന്ന നിർണായക നിലയിൽ വീണ്ടും തൊട്ടിരിക്കുകയാണ്. ബാങ്കിംഗ് ഓഹരികൾ പിന്തുണച്ചാൽ നിഫ്റ്റി വരും ദിവസങ്ങളിൽ കൂടുതൽ ഉയരം കെെവരിച്ചേക്കും.
പി.എൽ.ഐ പദ്ധതികൾ പ്രഖ്യാപിച്ചതും വിപണിയുടെ കുതിച്ചുകയറ്റത്തിന് കാരണമായി. ഈ പദ്ധതികൾ രാജ്യത്തിന്റെ വളർച്ചയ്ക്കും ദീർഘ കാലയളവിൽ ഓഹരി വിപണിയുടെ വളർച്ചയ്ക്കും കാരണമാകും.
എന്നാൽ സെെബർ ആക്രമണം നടന്നുവെന്ന തരത്തിൽ വിപണിയിൽ കിംവദന്തികൾ നിലനിൽക്കുന്നുണ്ട്. എന്നാൽ ഇന്ന് റീട്ടെയിൽ വ്യാപാരികൾക്ക് നേരിട്ട നഷ്ടത്തിന് ആര് സമാധാനം പറയും എന്ന ചോദ്യം അവശേഷിക്കുകയാണ്.
ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്നും അതിലൂടെ മികച്ച സ്റ്റോക്കുകൾ കണ്ടെത്തുമെന്നും പ്രതീക്ഷിക്കുന്നു.

