ഏകദേശം 25 വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച രാജ്യത്തെ ഏറ്റവും വലിയ കോഫി പാർലർ ശൃംഘലയായ കഫേ കോഫി ഡേ അഥവാ സിസിഡി ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥാപനമായിരുന്നു. രാജ്യത്തെ പ്രധാന ഹൈവേകളിലും കോളേജുകൾക്ക് സമീപവും കോർപ്പറേറ്റ് പാർക്കുകളിലും കോഫി ഡേ ഔട്ട്ലെറ്റുകൾ സ്ഥാനം പിടിച്ചിരുന്നു. കമ്പനിയുടെ സ്ഥാപകനായ വി.ജി.സിദ്ധാർത്ഥയ്ക്ക് കോഫി ഡേയുടെ വളർച്ചയ്ക്ക് കരുത്തേകുന്ന തന്ത്രപരവുമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. നിർഭാഗ്യവശാൽ, സുപ്രധാന സാമ്പത്തിക തീരുമാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാത്തത് മൂലം കമ്പനി വൻ തകർച്ച നേരിട്ടു.
കോഫി ഡേ എന്റർപ്രൈസസ് ലിമിറ്റഡ് എന്ന കമ്പനിയുടെ പതനത്തെ പറ്റിയും ഉയർത്ത് എഴുനേൽക്കാനുള്ള ശ്രമത്തെ പറ്റിയുമാണ് ഈ ലേഖനത്തിലൂടെ മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.
വി.ജി. സിദ്ധാർത്ഥ
കർണാടകയിലെ ചിക്കമംഗളൂരുവിലെ കാപ്പിത്തോട്ടക്കാരുടെ ഒരു സമ്പന്ന കുടുംബത്തിൽ നിന്നാണ് വി.ജി.സിദ്ധാർത്ഥ ജനിച്ചത്. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം കുടുംബ ബിസിനസിൽ ചേരേണ്ടതില്ലെന്ന് അദ്ദേഹം തീരുമാനിച്ചു. പകരം, തന്റെ കംഫർട്ട് സോണിൽ നിന്ന് പുറത്തു വന്ന് സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ അദ്ദേഹം ആഗ്രഹിച്ചു. 1980-കളുടെ തുടക്കത്തിൽ അദ്ദേഹം മുംബൈയിലേക്ക് താമസം മാറുകയും ജെഎം ഫിനാൻഷ്യൽ സർവീസസിൽ ട്രെയിനി ആയി കരിയർ ആരംഭിക്കുകയും ചെയ്തു. ഇവിടെ നിന്നും അദ്ദേഹം സ്റ്റോക്ക് മാർക്കറ്റുകളുടെ ലോകത്തെ പറ്റി അറിയുകയും നിരവധി വമ്പൻ കോർപ്പറേഷനുകളുടെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുകയും ചെയ്തു.
1984-ൽ അദ്ദേഹം ബാംഗ്ലൂരിലേക്ക് മാറുകയും ഇൻവെസ്റ്റ്മെന്റ് ബാങ്കിംഗ്, സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനിയായ ശിവൻ സെക്യൂരിറ്റീസ് ഏറ്റെടുക്കുകയും ചെയ്തു. പിന്നീട് ഇത് വേ2വെൽത്ത് സെക്യൂരിറ്റീസ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
ഏതാണ്ട് ഇതേ കാലഘട്ടത്തിൽ തന്നെ ഇന്ത്യയിലെ കാപ്പി കർഷകരെ ബാധിക്കുന്ന ഗുരുതരമായ ഒരു പ്രശ്നം സിദ്ധാർത്ഥ തിരിച്ചറിഞ്ഞു. ആഗോളതലത്തിൽ കാപ്പിയുടെ വിപണനത്തിൽ കോഫി ബോർഡിന് കുത്തകയുണ്ടായിരുന്നു. കോഫി പ്ലാന്ററുകൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ നേരിട്ട് വിദേശ വിപണിയിൽ വിൽക്കാൻ സാധിച്ചിരുന്നില്ല. 1985-ൽ, അന്താരാഷ്‌ട്ര കാപ്പി വില പൗണ്ടിന് 1.2 ഡോളറായിരുന്നു, അതേസമയം ഇന്ത്യൻ കാപ്പി കർഷകർക്ക് ഒരു പൗണ്ടിന് 35 സെന്റ് മാത്രമാണ് ലഭിച്ചിരുന്നത്. സിദ്ധാർത്ഥയും അദ്ദേഹത്തിന്റെ ഏതാനും സഹപ്രവർത്തകരും ഈ സ്ഥിതിവിവരക്കണക്കുകളുമായി അന്നത്തെ ധനമന്ത്രി മൻമോഹൻ സിംഗിനെ സമീപിച്ചു.
ആറുമാസത്തിനകം തന്നെ സർക്കാർ പ്രശ്നം പരിഹരിച്ചു. ഇതോടെ അന്താരാഷ്ട്ര വിപണികളിലേക്ക് നേരിട്ട് കാപ്പി വിതരണം ചെയ്യാൻ സ്വകാര്യ സ്ഥാപനങ്ങൾക്ക് അനുമതി ലഭിച്ചു.
കോഫി ബിസിനസ്സിലേക്കുള്ള ചുവടുവയ്പ്പ്:
1993-ൽ വി.ജി. സിദ്ധാർത്ഥ തന്റെ കോഫി ട്രേഡിംഗ് കമ്പനിയായ അമാൽഗമേറ്റഡ് ബീൻ കമ്പനി (എബിസി) സ്ഥാപിച്ചു. കാപ്പിക്കുരു സംഭരിക്കുന്നതിലും സംസ്‌കരിക്കുന്നതിലും വറുക്കുന്നതിലും ഉൾപ്പെട്ടിരിക്കുന്ന ഒരു സംയോജിത കോഫി ബിസിനസാണിത്. കമ്പനി കാപ്പിക്കുരുവും ഉൽപ്പന്നങ്ങളും കയറ്റുമതി ചെയ്യാനും ചില്ലറ വിൽപ്പന നടത്താനും ആരംഭിച്ചു. 1993-1995 കാലഘട്ടത്തിൽ എബിസി ഇന്ത്യയിലെ ഏറ്റവും വലിയ കാപ്പി കയറ്റുമതി കമ്പനിയായി മാറി. തന്റെ അന്താരാഷ്ട്ര യാത്രകളിലൂടെ കോഫി ഹബ്ബുകളുടെ ട്രെൻഡുകൾ വിശകലനം ചെയ്ത ശേഷം, സിദ്ധാർത്ഥ കാപ്പി കുടിക്കുന്നതിന്റെ അനുഭവത്തെ സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കുന്നതിനുള്ള ആശയം വികസിപ്പിച്ചെടുത്തു.
1.5 കോടി രൂപയുടെ പ്രാരംഭ നിക്ഷേപത്തിൽ 1996-ൽ ബാംഗ്ലൂരിലെ ബ്രിഗേഡ് റോഡിൽ സിദ്ധാർത്ഥ ആദ്യത്തെ കഫേ കോഫി ഡേ (CCD) സ്ഥാപിച്ചു. ഒരു കപ്പിന് 25 രൂപയ്ക്ക് കാപ്പി വിൽക്കുകയും ഇതിനൊപ്പം ഇന്റർനെറ്റ് സേവനങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു. കഫേ നഗരത്തിലെ യുവാക്കളെ പ്രധാനമായും ഐടി പ്രൊഫഷണലുകളെ ആകർഷിക്കാൻ തുടങ്ങി. ആളുകൾ കൂടുതലായി ഫിൽട്ടർ കോഫി കുടിക്കുന്ന രാജ്യത്ത് സിസിഡി എസ്പ്രെസോകളും ലാറ്റുകളും വിൽക്കാൻ തുടങ്ങി.
കഫേ കോഫി ഡേ ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്ക് അതിവേഗം വളർന്ന് പന്തലിച്ചു. അടുത്ത രണ്ട് ദശകങ്ങൾക്ക് ഉള്ളിൽ 1,700-ലധികം ഔട്ട്‌ലെറ്റുകളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കോഫി റീട്ടെയിലറായി കോഫി ഡേ മാറി. ഇന്ത്യൻ ഉപഭോക്താക്കളുടെ ചെലവ് ശേഷിയുമായി പൊരുത്തപ്പെടുന്നതിന് വിലനിർണ്ണയ മാതൃകയും കമ്പനി വിന്യസിച്ചു. കാപ്പി അധിഷ്ഠിത പാനീയങ്ങൾക്ക് ഉയർന്ന വില നിശ്ചയിക്കുന്നതിനുപകരം, സിസിഡി പ്രാഥമികമായി അതിന്റെ സ്റ്റോറുകളിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. മിക്ക കോളേജ് കഫറ്റീരിയകളിലും ആശുപത്രികളിലും കോർപ്പറേറ്റ് ഓഫീസുകളിലും സിസിഡിയുടെ കോഫി മെഷീനുകൾ കണാനാകും.
കോഫി ഡേ എന്റർപ്രൈസസിന്റെ പതനം
കോഫി ഡേ എന്റർപ്രൈസസ് ലിമിറ്റഡ് ആണ് സിസിഡി ഔട്ട്‌ലെറ്റുകൾ ഉള്ള കോഫി ഡേ ഗ്രൂപ്പിന്റെ മാതൃ സ്ഥാപനം. 2015ൽ സിഡിഇഎൽ പൊതുവിപണിയിൽ ലിസ്റ്റ് ചെയ്തു. വി.ജി. സിദ്ധാർത്ഥയുടെ നൂതനമായ ചിന്തയും ബിസിനസ്സ് രീതിയും കമ്പനിയെ ഇന്ത്യൻ കോഫി ചെയിൻ വിഭാഗത്തിലെ ഒരു പ്രബലമായ സ്ഥാപനമാക്കി മാറ്റി. സുസ്ഥിരമായ മാർക്കറ്റിംഗും പ്രൊമോഷണൽ തന്ത്രങ്ങളും വിൽപ്പന വർദ്ധിപ്പിക്കാൻ അവരെ സഹായിച്ചു. 2017 സാമ്പത്തിക വർഷത്തിൽ സിസിഡി 8.03 കോടി രൂപ ലാഭം നേടി, 2018 സാമ്പത്തിക വർഷത്തിൽ ഇത് 48.94 കോടി രൂപയായും 2019 സാമ്പത്തിക വർഷത്തിൽ 60.27 കോടി രൂപയായും വർദ്ധിച്ചു. കോഫി കയറ്റുമതി ചെയ്യുന്നതിനും കഫേ ബിസിനസും പുറമേ, ടെക് പാർക്കുകൾ, ലോജിസ്റ്റിക് വിഭാഗം, സാമ്പത്തിക സേവനങ്ങൾ, ഹോസ്പിറ്റാലിറ്റി എന്നിവയും സിഡിഇഎല്ലിന്റെ പോർട്ട്‌ഫോളിയോയിൽ ഉൾപ്പെടുന്നു.
എന്നാൽ പ്രവർത്തന കാഴ്ചപ്പാടിൽ നിന്ന് നോക്കിയാൽ കാര്യങ്ങൾ അത്ര സുഗമമായിരുന്നില്ല. കമ്പനിയുടെ വിപുലീകരണ പദ്ധതികളുടെ ഭാഗമായി, 2015-ൽ 6,328 കോടി രൂപയുടെ കടബാധ്യതയാണ് സിഡിഇഎൽ ഏറ്റെടുത്തത്. ഇത് 2019 മാർച്ച് 31 വരെ 6,574 കോടി രൂപയായി ഉയർന്നു. 2014-2019 കാലയളവിൽ, സിദ്ധാർത്ഥയും സിഡിഇഎൽ പ്രൊമോട്ടർ ഗ്രൂപ്പിന്റെ നാല് സ്വകാര്യ ഹോൾഡിംഗ് കമ്പനികളും ഈ ഭീമമായ വായ്പകൾ സ്വരൂപിക്കുന്നതിനായി സെക്യൂരിറ്റികളായി 3,522 കോടി രൂപയുടെ ഓഹരികൾ പണയം വെച്ചിരുന്നു. ഇതിനിടെ ആദായനികുതി വകുപ്പ് സിഡിഇഎല്ലിന്റെ ഓഫീസുകളിൽ റെയ്ഡ് നടത്തുകയും 650 കോടിയിലധികം രൂപ മറച്ചുവെച്ച വരുമാനം കണ്ടെത്തുകയും ചെയ്ത സംഭവവും ഉണ്ടായിരുന്നു.
ഇതിനൊപ്പം തന്നെ സ്റ്റാർബക്സ്, ബാരിസ്റ്റ, പുതുതായി സമാരംഭിച്ച പ്രാദേശിക ശൃംഖലകളായ ചായോസ്, ചായ് പെ ചർച്ച എന്നിവയിൽ നിന്നും സിസിഡി കടുത്ത മത്സരം നേരിട്ടു.
സിദ്ധാർത്ഥയുടെ മരണം
2019 ജൂലെെ 30ന് സിഡിഇഎല്ലിന്റെ എംഡിയായ വിജി സിദ്ധാർത്ഥയെ കാണാനില്ലെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. അടുത്ത ദിവസം, ഹോഡ്ജ് ബസാർ ബീച്ചിൽ നിന്നും പ്രാദേശിക മത്സ്യത്തൊഴിലാളികൾ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തി. മരണപ്പെട്ടതിന് ശേഷം സിഡിഇഎല്ലിന്റെ ബോർഡിന് അദ്ദേഹം എഴുതിയ കത്ത് ലഭിച്ചു. “എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു.” കത്തിൽ സിദ്ധാർത്ഥ കുറിച്ചു.
പ്രൈവറ്റ് ഇക്വിറ്റി പാർട്ണർമാരിൽ നിന്നും സമ്മർദം ഉണ്ടായിരുന്നെന്നും, ഓഹരികൾ തിരികെ വാങ്ങാൻ അവർ നിർബന്ധിച്ചെന്നും കത്തിൽ സിദ്ധാർത്ഥ പറഞ്ഞു. ആദായനികുതി ഉദ്യോഗസ്ഥരും കമ്പനിയുടെ വായ്പക്കാരും തന്നെ ഉപദ്രവിച്ചതായും അദ്ദേഹം കത്തിൽ വ്യക്തമാക്കിയിരുന്നു. സിസിഡിയുടെ സ്ഥാപകന്റെ ആത്മഹത്യ, കമ്പനിയുടെ പരാജയത്തെ ചുറ്റിപ്പറ്റിയുള്ള സത്യങ്ങൾ തുറന്നുകാട്ടി. അനുചിതമായ ഡെറ്റ് മാനേജ്മെന്റും സാമ്പത്തിക തീരുമാനങ്ങളിൽ നിയന്ത്രണമില്ലാത്തതുമാണ് കമ്പനിയുടെ പരാജയത്തിന് കാരണമായത്. കണക്കുകൾ പ്രകാരം വി.ജി. സിദ്ധാർത്ഥയുടെ കടം ഒരു ഘട്ടത്തിൽ 11,000 കോടി കടന്നിട്ടുണ്ടാകാം. മൂന്ന് ദിവസത്തിനുള്ളിൽ സിഡിഇഎല്ലിന്റെ ഓഹരികൾ 43 ശതമാനം ഇടിഞ്ഞു.
അടുത്തിടെ ഉണ്ടായ മാറ്റങ്ങൾ
ഭർത്താവിന്റെ മരണത്തെ തുടർന്ന് 2020 ഡിസംബറിൽ മാളവിക ഹെഗ്‌ഡെ കോഫി ഡേ എന്റർപ്രൈസസ് ലിമിറ്റഡിന്റെ സിഇഒ ആയി ചുമതലയേറ്റു. മാളവിക കമ്പനിയുടെ ബോർഡിൽ ഉണ്ടായിരുന്നെങ്കിലും ഒരു നോൺ എക്സിക്യൂട്ടീവ് അംഗമായി മാത്രമായിരുന്നു. 2008 മുതൽ സിസിഡിയിലെ ദൈനംദിന പ്രവർത്തനങ്ങളുടെ ചുമതല ഇവർക്കായിരുന്നു. മാളവിക ചുമതലയേൽക്കുമ്പോൾ CDEL-ന്റെ മൊത്തം കടം ~7,200 കോടി രൂപയായിരുന്നു.
മാളവിക ഹെഗ്‌ഡെയുടെ നേതൃത്വത്തിൽ കോഫി ഡേയ്ക്ക് 2021 മാർച്ചോടെ കടം 1,731 കോടി രൂപയായി കുറയ്ക്കാൻ സാധിച്ചു. കൊവിഡ് -19 പകർച്ചവ്യാധി ബിസിനസിനെ സാരമായി ബാധിച്ച സമയത്ത് പോലും വെല്ലുവിളിനേരിടാനും കമ്പനിയുടെ കടം 75 ശതമാനമായി കുറയ്ക്കാനും മാളവികയ്ക്ക് സാധിച്ചു. റിപ്പോർട്ടുകൾ പ്രകാരം, സിഡിഇഎൽ അതിന്റെ വായ്പക്കാർക്ക് 1,644 കോടി രൂപ നൽകി. യുഎസ് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ബ്ലാക്ക്‌സ്റ്റോണിൽ നിന്ന് കമ്പനി വെളിപ്പെടുത്താത്ത തുക സ്വീകരിക്കുകയും മൈൻഡ്‌ട്രീ ലിമിറ്റഡിന്റെ ഓഹരി വിൽക്കുകയും ചെയ്തു, ഇത് കടം കുറയ്ക്കാൻ കമ്പനിയെ സഹായിച്ചു.
കഴിഞ്ഞ ആഴ്ചയിൽ സിഡിഇഎല്ലിന്റെ ഓഹരികൾ 52.75 ശതമാനം ഉയർന്ന് 65.30 രൂപയിലെത്തി. കഫേ കോഫി ഡേയും അതിന്റെ പുതിയ സിഇഒയുടെ വിജയവും നിക്ഷേപകർക്ക് ശുഭാപ്തിവിശ്വാസം നൽകി. വി.ജി. സിദ്ധാർത്ഥയുടെ അസാധാരണമായ പാരമ്പര്യം അതേപടി നിലനിർത്താനും ഭാര്യയ്ക്ക് സാധിച്ചു. വരും വർഷങ്ങളിൽ മാളവിക ഹെഗ്‌ഡെയുടെ നേതൃത്വത്തിൽ കമ്പനി എങ്ങനെ പ്രവർത്തിക്കുമെന്ന് നോക്കി കാണേണ്ടതുണ്ട്.
കഫേ കോഫി ഡേ എന്റർപ്രൈസസിനെ പറ്റിയും മാളവിക ഹെഗ്‌ഡെയുടെ അതിശക്തമായ തിരിച്ചുവരവിനെ പറ്റിയുമുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്ത് അറിയിക്കുക.

